കരുവാന ഗലീസിയയുടെ കൊലപാതകം; ഹിറ്റ്മാന്‍ സഹോദരന്മാര്‍ക്ക് 40 വര്‍ഷം വീതം ജയില്‍ ശിക്ഷ

author-image
athira kk
New Update

വലേറ്റ: മാള്‍ട്ടയെ പിടിച്ചുകുലുക്കിയ പത്രപ്രവര്‍ത്തകയുടെ കൊലപാതക കേസില്‍ പ്രതികളായ ഹിറ്റ്മാന്‍ സഹോദരന്മാര്‍ക്ക് 40 വര്‍ഷം വീതം ജയില്‍ ശിക്ഷ.അഞ്ച് വര്‍ഷം മുമ്പ് നടന്ന ഡാഫ്‌നെ കരുവാന ഗലീസിയയുടെ കേസിലാണ് സുപ്രധാന വിധി.കേസില്‍ വിചാരണയുടെ ആദ്യ ദിവസം തന്നെയാണ് ജോര്‍ജിനും ആല്‍ഫ്രഡ് ഡിജിയോര്‍ജിയോയ്ക്കും ശിക്ഷ വിധിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് മാള്‍ട്ടയ്ക്കെതിരെ ആഗോളവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Advertisment

publive-image

പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റിന് അധികാരവും നഷ്ടപ്പെട്ടു.2017ലാണ് മാധ്യമപ്രവര്‍ത്തകയായ ഡാഫ്‌നെ കരുവാന ഗലീസിയ(53)യെ കൊല്ലപ്പെട്ടത്.മാള്‍ട്ടയിലെ സമ്പന്ന വ്യവസായി യോര്‍ഗന്‍ ഫെനെകാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് കണക്കാക്കുന്നത്.ഇയാളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. 16 ഒക്ടോബര്‍ 2017ന് വീടിന് സമീപത്താണ് ബോംബ് ആക്രമണം ഉണ്ടായത്.

കരുവാന ഗലീസിയയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന്റെ സുപ്രധാന സൂചനയാണ് ഈ വിധിയെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല ട്വിറ്ററില്‍ പറഞ്ഞു.

വിക്കി ലീക്സ് തുറന്നു വിട്ട ഭൂതം

രാജ്യത്തെ ഏറ്റവും ശ്രദ്ധേയ തന്റെ ബ്ലോഗറായിരുന്നു ഗലീസിയ.വണ്‍ വിമന്‍ വിക്കിലീക്സ് എന്നറിയപ്പെട്ട വെളിപ്പെടുത്തലിലൂടെ ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തക പുറത്തുവിട്ട അഴിമതിക്കഥകളിലൂടെ മാള്‍ട്ടയുടെ രാഷ്ട്രീയരംഗമാകെ കലങ്ങി മറിഞ്ഞു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ ഉന്നരുള്‍പ്പടെ ഒട്ടേറെ ശത്രുക്കളും ഇവര്‍ക്കുണ്ടായി. തുടര്‍ന്നാണ് ഗലീസിയയെ കാര്‍ ബോംബിംഗിലൂടെ കൊലപ്പെടുത്തിയത്.

നരഹത്യ, വമ്പന്‍ സ്ഫോടനം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ആരോപിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതി വിന്‍സെന്റ് മസ്‌കറ്റിനെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച കൊലപാതക വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ കോടതിമുറിയിലെത്തിയിരുന്നു. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ പ്രസ് ആന്‍ഡ് മീഡിയ ഫ്രീഡം എന്നിവയുള്‍പ്പെടെയുള്ള പ്രസ് ഫ്രീഡം തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രതിനിധികളും ഇതിലുള്‍പ്പെട്ടിരുന്നു.

കേസില്‍ മുന്‍ മന്ത്രിയെ കൂടി പ്രതിയാക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിജിയോര്‍ജിയോ സഹോദരന്മാര്‍ കോടതിയില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോടതി അത് അനുവദിച്ചില്ല. വീല്‍ചെയറിലാണ് ആല്‍ഫ്രഡ് കോടതിയിലെത്തിയത്. ഒന്നും പറയാനില്ലെന്നായിരുന്നു ഇയാളുടെ കോടതിയിലെ പ്രതികരണം.

മാള്‍ട്ടയുടെ പ്രതിച്ഛായ തകര്‍ത്ത അരുംകൊല

കരുവാന ഗലീസിയയുടെ കൊലപാതകം മാള്‍ട്ടയുടെ പ്രതിച്ഛായ്യക്ക് വല്ലാത്ത മങ്ങലേല്‍പ്പിച്ചു. ലോകമെമ്പാടും രാജ്യങ്ങളില്‍ മാള്‍ട്ടയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മാള്‍ട്ടയിലെ നിയമവ്യവസ്ഥയുടെ പരാജയമായും ഇതിനെ വിലയിരുത്തിയിരുന്നു.

സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് ശ്രമിച്ചതും വിവാദമായി. ഇതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് 2020 ജനുവരിയില്‍ പ്രധാനമന്ത്രിയ്ക്ക് രാജിവെയ്ക്കേണ്ടി വന്നത്. കരുവാന ഗലീസിയയുടെ കൊലപാതക പബ്ലിക് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഗലീസിയയുടെ മരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. അവരെ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാനുള്ള അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

Advertisment