ലണ്ടന്‍ : ബ്രിട്ടനും പ്രധാനമന്ത്രി ലിസ് ട്രസും വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയില്‍. ധനമന്ത്രിയെ പുറത്താക്കിയതും സാമ്പത്തിക നയത്തിലെ മലക്കംമറിച്ചിലുമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതോടെ ലിസ് ട്രസിനെതിരെ എതിരാളികള്‍ പട നീക്കം തുടങ്ങിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വീണ്ടു കലാപഭൂമിയായി.
ജറമി ഹണ്ടിനെ പുതിയ ചാന്‍സലറെ നിയമിച്ചതോടെ ലിസ് ട്രസ് സ്വന്തം ശവക്കുഴി തോണ്ടിത്തുടങ്ങിയെന്നാണ് സീനിയര്‍ നേതാക്കളുടെ കടുത്ത വിമര്‍ശനം. കോര്‍പ്പറേഷന്‍ നികുതിയിലെ ഈ നയം മാറ്റം രാജ്യത്തിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും പ്രചാരണ വേളയില്‍ പറഞ്ഞതിന് കടകവിരുദ്ധമാണിതെന്നും ലിസിന്റെ അനുയായികള്‍ തന്നെ പറയുന്നു. യു കെയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഏറ്റവും പുതിയ നീക്കങ്ങള്‍ക്കാകില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനം
പ്രധാനമന്ത്രിയുടെ ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താ സമ്മേളനത്തോടെയാണ് രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. വെള്ളിയാഴ്ചയാണ് ട്രസ് തന്റെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കിയത്. കോര്‍പ്പറേഷന്‍ നികുതി 19%ല്‍ നിന്ന് 25% ആക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങുന്നതായും പ്രഖ്യാപിച്ചു. ഇന്‍കം ടാക്സ് വര്‍ധിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഈ മാസമാദ്യം ട്രസ് വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കായി യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയെത്തുന്നതിനിടയിലാണ് തിരക്കു പിടിച്ച് ക്വാര്‍ട്ടംഗിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് ലിസ് പുറത്താക്കിയത്.
പൊതുതിരഞ്ഞെടുപ്പിന് ആഹ്വാനവുമായി സ്‌കോട്ട്ലന്റിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ രംഗത്തുവന്നു.ട്രസിന് പ്രധാനമന്ത്രിയായിരിക്കാന്‍ അര്‍ഹതയില്ലെന്നും നിക്കോള പറഞ്ഞു. ജെറമി ഹണ്ടിനെ ചാന്‍സലറായി കൊണ്ടുവന്നതിലൂടെ ലിസ് ട്രസ് തന്റെ പിന്‍ഗാമിയെ നിയമിച്ചതായി സീനിയര്‍ പാര്‍ട്ടി എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു.
ലിബറല്‍ ഡെമോക്രാറ്റുകളും എസ്എന്‍പിയും പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അതേസമയം ലേബറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടതെന്ന് ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു.
ബോറിസിന്റെ വഴിയേ ലിസ് ട്രസും?
സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കൈവരിക്കുന്നതിനുള്ള തന്റെ ലക്ഷ്യം വിജയിപ്പിക്കുന്നതിന് പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രസ് പറഞ്ഞു.പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമുള്ളതിനാല്‍ 2024 വരെ ഒരു പൊതുതിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ട്രസ് പറഞ്ഞു. ബോറിസ് ജോണ്‍സണെപ്പോലെ പ്രധാനമന്ത്രി അധികാരത്തില്‍ മുറുകെ പിടിച്ചു കിടന്നാല്‍ ലിസ് ട്രസിനെ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നാണ് കരുതുന്നത്.ബോറിസ് ജോണ്‍സനെ രാജിവയ്പ്പിക്കാന്‍ ഡസന്‍ കണക്കിന് മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.അതിനിടെ,മുന്‍ ചാന്‍സലര്‍ നാദിം സഹവിയും ഉപപ്രധാനമന്ത്രി തെരേസ് കോഫിയുമടക്കമുള്ളവര്‍ ലിസ് ട്രസിന് പിന്തുണയുമായി രംഗത്തുവന്നു.