ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആശുപത്രിയില്‍ ബെഡ് കിട്ടാതെ ട്രോളിയില്‍ കഴിയുന്നവരുടെ എണ്ണം ഒക്ടോബറില്‍ 25 ശതമാനത്തിലധികം വര്‍ധിച്ചെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ).ആശുപത്രിയില്‍ 393 കുട്ടികളുമുള്‍പ്പടെ 10,679 രോഗികളാണ് കിടക്ക ലഭിക്കുന്നതിന് മുമ്പ് ട്രോളിയില്‍ കഴിയേണ്ടിവന്നത്. 2020നെ അപേക്ഷിച്ച് ഇരട്ടിയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.ട്രോളി ചരിത്രത്തിലെ ഏറ്റവും മോശമായ മാസമാണ് ഒക്ടോബറെന്ന് ഐ എന്‍ എം ഒ പറഞ്ഞു.
രാജ്യത്തെ പ്രധാന ആശുപത്രികളിലെല്ലാം രോഗികള്‍ ബെഡ് കിട്ടാതെ വലയുന്ന സ്ഥിതിയുണ്ടായി.കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 1,342 രോഗികളും ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 1,268 രോഗികളും ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 810 രോഗികളും ട്രോളികളിലായിരുന്നു.
ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ 702, സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 700 രോഗികളും ട്രോളികളിലായിരുന്നു.കുട്ടികള്‍ക്കു പോലും കിടക്കകള്‍ ലഭിക്കാത്ത സ്ഥിതി ആശങ്കാജനകമാണെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി പറഞ്ഞു.2018 മുതലാണ് ട്രോളിയില്‍ കഴിയുന്ന കുട്ടികളുടെ കണക്കുകളെടുത്തു തുടങ്ങിയത്. ഇപ്പോള്‍ സംഖ്യ വര്‍ധിച്ചുവരികയാണെന്ന് ഷീഗ്ധ പറഞ്ഞു.
മൂന്നാഴ്ചയ്ക്കുള്ളില്‍ അത്യാഹിത വിഭാഗത്തിലായിരുന്നു ഡ്യൂട്ടി.അവിടെയൊക്കെ ട്രോളികള്‍ കാരണം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇതിനിടയിലൂടെ എമര്‍ജന്‍സി ഉപകരണങ്ങള്‍ എത്തിക്കുന്നതുപോലും പ്രശ്നമായിരുന്നു.ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ വീണ്ടും പരിശോധിക്കണമെന്ന് ഐ എന്‍ എം ഒ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയോട് ആവശ്യപ്പെട്ടു.രോഗികള്‍ ട്രോളികളില്‍ കഴിയേണ്ടി വരുന്നത് മനുഷ്യത്വരഹിതവും സുരക്ഷാ പ്രശ്‌നവുമാണെന്ന ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്റ് ക്വാളിറ്റി അതോറിറ്റിയുടെ നിലപാട് അംഗീകരിക്കുന്നതായി അവര്‍ പറഞ്ഞു.വളരെ അസ്വസ്ഥമാക്കുന്നതാണ് ഈ കണക്കുകളെന്ന് സിന്‍ ഫെയ്‌നിന്റെ ആരോഗ്യ വക്താവ് ഡേവിഡ് കള്ളിനാന്‍ അഭിപ്രായപ്പെട്ടു.
നാഷണല്‍ ഹോസ്പിറ്റല്‍ പരിഹാരമാകില്ലെന്ന് ഷീഗ്ധ
നിലവിലെ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് ഡബ്ലിനിലെ പുതിയ നാഷണല്‍ ഹോസ്പിറ്റല്‍ പരിഹാരമാകില്ലെന്ന് ഷീഗ്ധ അഭിപ്രായപ്പെട്ടു.അവിടെ അധികം ബെഡുകളുണ്ടാവില്ലെന്നതാണ് പ്രശ്നം. മുറികളാകും കൂടുതല്‍.അതിനാല്‍ കൂടുതല്‍ സ്റ്റാഫിനെയും ആവശ്യമായി വരും.ആവശ്യത്തിന് പീഡിയാട്രിക് നഴ്‌സുമാരെ ഇവിടെ പരിശീലിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നില്ലെന്ന് അവര്‍ പറഞ്ഞു.
നമ്മുടെ സര്‍ക്കാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷീഗ്ധ ആരോപിച്ചു. മെഡിക്കല്‍ സ്റ്റാഫിനെ പരിശീലിപ്പിക്കുന്നു.ആശുപത്രികളില്‍ അവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. പിന്നീടവരെ വേട്ടയാടുന്നു.
തിരക്ക് കുറയ്ക്കാന്‍ നടപടി വേണം
തിരക്ക് കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി പറഞ്ഞു. എമര്‍ജന്‍സി സര്‍വീസ് അല്ലെങ്കില്‍ ഇലക്ടീവ് സര്‍വീസ് എന്നിവയെ മാത്രമേ നേരിടാന്‍ കഴിയൂ. രണ്ടും കൂടി ഒന്നിച്ചുചെയ്യാനാവില്ല. ഇലക്ടീവ് നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുന്നവരെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് അയക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ആശുപത്രികളില്‍ കോവിഡ് പടരുന്നത് തടയാന്‍ മാസ്‌ക് ധരിക്കണമെന്നും ഷീഗ്ധ ആവര്‍ത്തിച്ചു.