ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സുമാരുടെ പണിമുടക്കിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് യു കെ. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന എന്‍ എച്ച് എസ് നഴ്‌സുമാരാണ് ഡിസംബറില്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കാളികളാകുന്നത്.
ഏഴ് മില്യണ്‍ രോഗികള്‍ ഇംഗ്ലണ്ടില്‍ അടിയന്തിര ചികില്‍സ കാത്ത് വെയിറ്റിംഗ് ലിസ്റ്റില്‍ കഴിയുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നഴ്സുമാരുടെ പണിമുടക്ക് ബ്രിട്ടന്റെ ആരോഗ്യ രംഗത്ത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കരുതുന്നത്.
ന്യായമായ ആവശ്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനമാണ് ഈ ചരിത്ര സമരത്തിന് വഴിതുറന്നത്.പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയപ്പോഴെങ്കിലും സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതിയത്.എന്നാല്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ തലതിരിഞ്ഞ നിലപാട് സമരം അനിവാര്യമാക്കുകയായിരുന്നു.എമര്‍ജന്‍സി സേവനമല്ലാതെ പതിവ് സര്‍വ്വീസുകളൊന്നും പണിമുടക്ക് ദിനങ്ങളിലുണ്ടാകില്ല.
എ ആന്റ് ഇ ,ഇന്റന്‍സീവ് കെയര്‍ അടിയന്തിര കാന്‍സര്‍ സേവനങ്ങള്‍, അടിയന്തിര പരിശോധനകള്‍, സ്‌കാനുകള്‍, ദുര്‍ബലരായ രോഗികള്‍ക്കുള്ള പരിചരണം എന്നിവയും നല്‍കും.
സര്‍ക്കാരുമായുള്ള ശമ്പള തര്‍ക്കത്തെ തുടര്‍ന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആണ് ഡിസംബര്‍ 15, 20 തീയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മന്ത്രിമാര്‍ മുന്‍കൈയ്യെടുത്തില്ലെങ്കില്‍ മറ്റ് വഴികളൊന്നും മുന്നിലില്ലെന്ന് ആര്‍ സി എന്‍ പറഞ്ഞു.അതേ സമയം 19% ശമ്പള വര്‍ധനവെന്ന ആവശ്യം താങ്ങാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.മന്ത്രിമാരാണ് പണിമുടക്ക് തിരഞ്ഞെടുത്തതെന്നും ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുല്ലന്‍ പറഞ്ഞു.നഴ്സുമാര്‍ക്ക് കുറഞ്ഞ ശമ്പളവും സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവലും രോഗികള്‍ക്ക് മോശം പരിചരണവും മതിയാകുമെന്നാണ് അവരുടെ തീരുമാനമെന്നാണ് മന്ത്രിമാരുടെ നിലപാടെന്നും കുല്ലന്‍ ആരോപിച്ചു.