ഫേയ്സ് ബുക്കിന്റെ സ്വകാര്യതാനിയമലംഘനം, മെറ്റായ്ക്ക് 265 മില്യണ്‍ യൂറോ പിഴ ചുമത്തി അയര്‍ലണ്ട്

author-image
athira kk
New Update

ഡബ്ലിന്‍ : ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡി പി സി) സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ മെറ്റയ്ക്ക് 265 മില്യണ്‍ യൂറോ പിഴ ചുമത്തി. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിനാണ് ഫേസ്ബുക്കിന്റെ പേരന്റ് കമ്പനിയെ ശിക്ഷിച്ചത്.

Advertisment

publive-image

2021 ഏപ്രിലില്‍, 533 മില്യണ്‍ ഉപയോക്താക്കളുടെ പേരുകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും ഉള്‍പ്പെടെയുള്ള ഡാറ്റയാണ് ഓണ്‍ലൈന്‍ ഹാക്കിംഗ് ഫോറത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ ഡി പി സി അന്വേഷണത്തെ തുടര്‍ന്ന് പിഴവുകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിധി.ഇന്ത്യയുള്‍പ്പെടെ ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് അയര്‍ലണ്ടിലെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമപ്രകാരമാണ്.ഫേസ് ബുക്കിന്റെ പ്രധാന ഓഫീസുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നതും അയര്‍ലണ്ടിലാണ്.

ഡിസൈനും ഡിഫോള്‍ട്ടും പ്രകാരമുള്ള ഡാറ്റ സംരക്ഷണത്തിനുള്ള ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി ഡി പി ആര്‍) നിറവേറ്റുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.ജി ഡി പി ആര്‍ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമാണിതെന്നും കമ്മീഷന്‍ കണ്ടെത്തി.വളരെ ഗുരുതരമായ പിഴവാണ് മെറ്റ വരുത്തിയത് എന്നതിനാലാണ് നടപടിയെടുത്തതെന്ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ഹെലന്‍ ഡിക്‌സണ്‍ പറഞ്ഞു.പിഴയ്‌ക്കൊപ്പം,നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍ദ്ദിഷ്ട പരിഹാര നടപടികളും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

2019 സെപ്തംബറിന് മുമ്പുള്ള ഡാറ്റയാണതെന്നും ഹാക്കിംഗ് നടന്നിട്ടില്ല സ്‌ക്രാപ്പിംഗാണ് നടന്നതെന്നുമായിരുന്നു ഫേസ്ബുക്കിന്റെ വാദം.ഈ പോരായ്മയും പരിഹരിച്ചെന്നും സോഷ്യല്‍ നെറ്റ്വര്‍ക്ക് വ്യക്തമാക്കി.എന്നാല്‍ ഫേയ്സ്ബുക്ക് സെര്‍ച്ച്, ഫേയ്സ്ബുക്ക് മെസഞ്ചര്‍,ഫേയ്സ്ബുക്ക് കോണ്‍ടാക്റ്റ് ഇംപോര്‍ട്ടര്‍ ടൂളുകള്‍ എന്നിവ പരിശോധിച്ച ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് നിയമലംഘനം ബോധ്യപ്പെടുകയായിരുന്നു.

കമ്മീഷന്റെ വിധി അവലോകനം ചെയ്തു വരികയാണെന്ന് മെറ്റാ വക്താവ് പറഞ്ഞു.സെപ്തംബറില്‍, ഡി പി സി ഇന്‍സ്റ്റാഗ്രാമിന് 405 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ മെറ്റ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കുട്ടികളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കാണ് കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ പിഴ നല്‍കിയത്.

Advertisment