ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്.
എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും ചെയ്തു. ഇന്ത്യൻ അതിർത്തി കടന്നു വന്നു ചൈന ആക്രമിച്ചെന്നു ഇന്ത്യ ആരോപിച്ചു. ആ സ്ഥിതിവിശേഷം യുഎസ് സൂക്ഷമായി നിരീക്ഷിച്ചു വന്നു.
റഷ്യയുടെയും ചൈനനയുടെയും ആക്രമണ സമീപനങ്ങളെ ചെറുക്കാൻ തയാറാണെന്നു വ്യക്തമാക്കിയിട്ടുള്ള യുഎസ് ഈ പ്രതിസന്ധിയിൽ ഇന്ത്യയോട് ചേർന്നാണു നിന്നിരുന്നത്.
ആണവ വികസനം ഊർജിതം.
ചൈന അണ്വായുധ വികസനം ഊർജിതമായി നടപ്പാക്കുന്നുണ്ടെന്നു പെന്റഗൺ പറയുന്നു. നാനൂറോളം അണ്വായുധങ്ങൾ കൈവശമുള്ള ചൈന 2035 ആവുമ്പോഴേക്ക് അത് 1,500 ആയി വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചൈനീസ് പട്ടാളം ആധുനികവത്കരണത്തിനുള്ള ശ്രമങ്ങളിലാണ്. മുൻ പദ്ധതികളെ അപേക്ഷിച്ചു കൂടുതൽ ഊർജിതമായി നടപ്പാക്കുന്ന പദ്ധതി അടുത്ത 10 വർഷം കൊണ്ടു ഗണ്യമായി മുന്നോട്ടു പോകും. കടലിലും ആകാശത്തും അണ്വായുധ സാന്നിധ്യം വർധിപ്പിക്കാൻ പദ്ധതിയുണ്ട്.