ഡബ്ലിന്‍ : പാര്‍പ്പിട ,കുടിവെള്ള പ്രശ്നങ്ങളെ സംബന്ധിച്ച് റഫറണ്ടം നടത്തുമെന്ന് സര്‍ക്കാര്‍.ജനുവരി ആദ്യം തന്നെ ജനഹിതപരിശോധനയുണ്ടാകുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഡെയ്ലില്‍ പറഞ്ഞു.ഇതു സംബന്ധിച്ച് ഭവന വകുപ്പ് നടപടികള്‍ തുടങ്ങി.
/sathyam/media/post_attachments/xPpJCy1tfKP2ey8KnEp3.jpg)
ലോക്കല്‍ അതോറിറ്റി ജീവനക്കാരെ ഐറിഷ് വാട്ടറിലേയ്ക്ക് കൈമാറുന്നതിന് മുമ്പ് വെള്ളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് റഫറണ്ടം നടത്തണമെന്ന സ്വതന്ത്ര ടി ഡി ജോവാന്‍ കോളിന്‍സിന്റെ ആവശ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥലംമാറ്റം അഞ്ചാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് ടി ഡി പറഞ്ഞു. തൊഴിലാളികള്‍ ഇപ്പോള്‍ റഫറണ്ടം ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ജലം പൊതു ഉടമസ്ഥതയില്‍ തന്നെ തുടരുമെന്നതില്‍ സംശയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭവന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്ന് പ്രതിപക്ഷം
അതേ സമയം ഭവനമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാര്‍ട്ടിന്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഡെയ്ലില്‍ പ്രതിപക്ഷം വിമര്‍ശിച്ചു.
ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡ് പിന്നിട്ടിരിക്കുകയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ഉപനേതാവ് കാതറിന്‍ മര്‍ഫി പറഞ്ഞു.ഹൗസിംഗ് എമര്‍ജന്‍സി ഒരു ദുരന്തമാണ്. ഇവിടെ കഴിയുന്ന കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെടുകയാണെന്നും മര്‍ഫി പറഞ്ഞു.എല്ലാ പ്രതീക്ഷയും നശിച്ചു.അയര്‍ലണ്ടില്‍ ബാങ്കര്‍മാര്‍ക്ക് മാത്രമേ താമസിക്കാന്‍ കഴിയൂ.ഡബ്ലിനില്‍ വാടകയ്ക്ക് പ്രതിവര്‍ഷം 28,000 യൂറോ ചെലവിടേണ്ടി വരുമെന്നും മര്‍ഫി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെ പ്രധാനമന്ത്രി തള്ളി.രാജ്യത്ത് ആദ്യമായി വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ 16,000 ആയതായി പ്രധാനമന്ത്രി വിശദീകരിച്ചു. 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.അപാര്‍ട്ട്മെന്റ് നിര്‍മ്മാണത്തിലെ അപാകതകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി ക്രിസ്മസിന് മുമ്പ് കാബിനറ്റിലുണ്ടാകുമെന്ന് ഹൗസിംഗ് മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു.