അയര്‍ലണ്ടില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഫൈസര്‍, 500 പേര്‍ക്ക് ജോലി

author-image
athira kk
New Update

ഡബ്ലിന്‍ : ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അയര്‍ലണ്ടില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഡബ്ലിനിലെ ഗ്രേഞ്ച് കാസിലിലുള്ള മാനുഫാക്ചറിംഗ് പ്ലാന്റില്‍ 1.2 ബില്യണ്‍ യൂറോയുടെ മുതല്‍ മുടക്കാണ് നടത്തുന്നത്. 500 പേര്‍ക്ക് ജോലിയും നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.ഇക്കാര്യം ഇമെയിലിലൂടെ ഫൈസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കമ്പനിയുടെ ഇതുവരെയുള്ള അയര്‍ലണ്ടിലെ ഏറ്റവും വലിയ വിപുലീകരണ നിക്ഷേപമാണ് ഇപ്പോഴത്തേത്.

Advertisment

publive-image

എമറാള്‍ഡ് ഐസിലെ ഉല്‍പ്പാദനവും ലബോറട്ടറി ശേഷിയും ഈ നവീകരണത്തോടെ 5,500 ആയി ഉയരുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. ഗ്രാഞ്ച് കാസില്‍ കാമ്പസില്‍ പുതിയ ഫെസിലിറ്റിയുടെ നിര്‍മ്മാണം ഈ പദ്ധതിയിലുണ്ടാകും.അതിലൂടെ സൈറ്റിലെ ജൈവ ഔഷധ പദാര്‍ഥങ്ങളുടെ നിര്‍മ്മാണ ശേഷി ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി വിശദീകരിച്ചു.

നിലവിലെ പ്ലാന്‍ അനുസരിച്ച് 2024ല്‍ നിര്‍മ്മാണമാരംഭിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.കില്‍ഡാരെയിലും കോര്‍ക്കിലുമാണ് കമ്പനിയ്ക്ക് കൂടുതല്‍ സൈറ്റുകളുള്ളത്. 1969 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് 8 ബില്യണ്‍ ഡോളറിലേറെ തുകയുടെ നിക്ഷേപമാണ് ഇവിടെയുള്ളത്.

ന്യൂമോകോക്കല്‍ വാക്സിന്‍ പ്രിവനര്‍ പോലെയുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് ഗ്രേഞ്ച് കാസിലില്‍ നിര്‍മ്മിക്കുന്നത്.സന്ധിവാതം, വീക്കം, കാന്‍സര്‍, അണുബാധകള്‍, ഹീമോഫീലിയ, വേദന, സ്ട്രോക്ക് എന്നിവയ്ക്കുള്ള മരുന്നുകളാണ് കമ്പനി നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി 40 മില്യണ്‍ യൂറോ കമ്പനി ചെലവിട്ടിരുന്നു.

Advertisment