ചെലവുചുരുക്കാന്‍ ശമ്പളമില്ലാത്ത അവധി ഓഫറുമായി ഇന്റല്‍

author-image
athira kk
New Update

ഡബ്ലിന്‍ : ചെലവുകുറയ്ക്കുന്നതിനായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്ത അവധി ഓഫര്‍ ചെയ്ത് ബഹുരാഷ്ട്ര ഐ ടി കമ്പനിയായ ഇന്റല്‍. അയര്‍ലണ്ടിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ഇന്റല്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനാണ് തൊഴിലാളികള്‍ക്ക് ഇങ്ങനെയൊരു വാഗ്ദാനവുമായി രംഗത്തുവന്നത്.ഇങ്ങനെയൊരു ഓഫര്‍ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാരിനെയോ എന്റര്‍പ്രൈസസ് മന്ത്രിയെയോ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല.

Advertisment

publive-image

മൂന്നുമാസം വരെ ശമ്പളമില്ലാതെ അവധിയെടുക്കാമെന്നാണ് നിര്‍ദ്ദേശം. കമ്പനിയുടെ കില്‍ഡെയറിലെ പ്ലാന്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന മാനുഫാക്ചറിംഗ് ഡിവിഷനിലെ തൊഴിലാളികള്‍ക്കാണ് ഈ ഓഫര്‍ നല്‍കിയത്. ആകെയുള്ള 5,000 ജീവനക്കാരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ഈ വിഭാഗത്തിലാണ്.ഈ ഓഫറിലൂടെ 2025ഓടെ 10 ബില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.എന്നിരുന്നാലും ചിപ്പ് മേക്കിംഗ് പോലെയുള്ള മേഖലയെ ഈ തീരുമാനം ബാധിക്കില്ലെന്നാണ് കരുതുന്നത്.

പണപ്പെരുപ്പവും പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ മാന്ദ്യവും മുന്‍നിര്‍ത്തി ആഗോളതലത്തില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി നേരത്തേ സൂചിപ്പിച്ചിരുന്നു.ഒക്ടോബറിലെ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്നും പുതിയ പ്ലാന്റുകള്‍ക്കുള്ള ചെലവ് മന്ദഗതിയിലാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. അടുത്ത വര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ (2.84 ബില്യണ്‍ യൂറോ) ലാഭിക്കുന്നതിനാണ് കമ്പനിയുടെ തീരുമാനം.

രാജ്യത്തിന്റെ ജിഡിപിയിലും നികുതി നല്‍കുന്നതിലും വലിയ സംഭാവന നല്‍കുന്ന കമ്പനിയാണ് ഇന്റല്‍.ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment