പൊള്ളുന്ന ജീവിതത്തെ അടയാളപ്പെടുത്തി സി എസ് ഒ സര്‍വേ

author-image
athira kk
New Update

ഡബ്ലിന്‍ : കുതിച്ചുയരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആധിയിലാണ് അയര്‍ലണ്ടിലെ ജനങ്ങളാകെയെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ സ്ഥിരീകരണം.

Advertisment

രാജ്യത്തെ 96% ഉപഭോക്താക്കളും ഇങ്ങനെ പോയാല്‍ എങ്ങനെയാകുമെന്ന ആശങ്കയിലാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ സര്‍വേ പറയുന്നു.സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് സി എസ് ഒയുടെ ”ഔവര്‍ ലൈവ്സ്, ഔവര്‍ മണി” പള്‍സ് സര്‍വേയുടെ വെളിപ്പെടുത്തലുകള്‍. വൈദ്യുതിച്ചെലവുകളും ഹീറ്റിംഗും തുടങ്ങി സിനിമയും യാത്രയും ഭക്ഷണവും വരെ ചുരുക്കുന്നതിലെത്തി നില്‍ക്കുകയാണ് സമൂഹത്തിലെ നല്ലൊരു ശതമാനവുമെന്ന് സര്‍വേ പറയുന്നു. കുട്ടികളുള്ള കുടംബങ്ങള്‍ പോലും ഭക്ഷണച്ചെലവുകള്‍ ചുരുക്കിയെന്ന വെളിപ്പെടുത്തല്‍ ജീവിതം എത്രമാത്രം ദുസ്സഹമാണെന്നതിന്റെ തെളിവായി നിരീക്ഷിക്കാവുന്നതാണ്.

സി എസ് ഒ പറയുന്ന ജീവിതം…

സമൂഹത്തിലെ 56% പേര്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ വളരെ ആശങ്കപ്പെടുന്നവരാണ്.ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ മോശമായ സാമ്പത്തിക സ്ഥിതിയിലാണ് 63% പേരും .ഓരോ മാസവും ചെലവുകള്‍ വഹിക്കാന്‍ പാടുപെടുകയാണെന്ന് 19% പേര്‍ പറയുന്നു.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വൈദ്യുതിക്കും ഹീറ്റിംഗിനുമൊക്കെയുള്ള ചെലവുകള്‍ 62% ആളുകളും വെട്ടിക്കുറച്ചു, അതേസമയം 51% പേര്‍ ഇന്ധനച്ചെലവില്‍ മിതത്വം പാലിച്ചതായി സര്‍വേ പറയുന്നു.

സിനിമയും യാത്രയും ഒഴിവാക്കുന്നു

കുട്ടികളുള്ള 54% കുടുംബങ്ങള്‍ പോലും ഭക്ഷണത്തില്‍ കുറവ് വരുത്തി.സിനിമ, തിയേറ്റര്‍, യാത്രകള്‍ തുടങ്ങിയ കള്‍ച്ചറല്‍ ,എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളുമെല്ലാം വെട്ടിക്കുറച്ചതായി 53% പേര്‍ വെളിപ്പെടുത്തി. വസ്ത്രം വാങ്ങുന്നതും, ഹെയര്‍ഡ്രെസിംഗ്, സൗന്ദര്യ വര്‍ധക ചെലവുകളും 58% പേര്‍ വെട്ടിക്കുറച്ചു.

41% പേര്‍ സ്‌പോട്ടിഫൈ, നെറ്റ്ഫ്ളിക്സ്, ന്യൂസ്‌പേപ്പറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മീഡിയ സബ്‌സ്‌ക്രിപ്ഷനുകള്‍ വേണ്ടെന്നുവെച്ചു.24% പേര്‍ ജിമ്മുകള്‍, സോഷ്യല്‍ ക്ലബ്ബുകള്‍ തുടങ്ങിയ ക്ലബ് സബ്‌സ്‌ക്രിപ്ഷനുകളും ഒഴിവാക്കി.

ഇനിയും വഷളാകും

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവില്‍ 9.2% മാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യഥാര്‍ഥത്തില്‍ 11%മാണെന്ന് കരുതുന്നവരാണ് 72ശതമാനം പേരുമെന്നും സര്‍വേ പറയുന്നു.

അടുത്ത 12 മാസത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിശ്വസിക്കുന്നത് 64% ആളുകളാണ്.കഴിഞ്ഞ വര്‍ഷത്തില്‍ ഡിസ്പോസിബിള്‍ വരുമാനത്തില്‍ കുറവുണ്ടായതായി 80% ആളുകളും പറയുന്നു.

എണ്ണ വിലയില്‍ നേരിയ കുറവ്
രാജ്യത്തെ ഇന്ധനവിലയില്‍ നേരിയ കുറവ് ഉണ്ടാകുന്നതയുള്ള വാര്‍ത്തകള്‍ ആശാവഹമാണ്.പ്രൈവറ്റ് മേഖലയിലും സി എസ് ഓ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വിലക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.

Advertisment