ഡബ്ലിന്‍ : രോഗികള്‍ പെരുകിയതോടെ ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മര്‍ദ്ദത്തില്‍. അത്യാഹിത വിഭാഗങ്ങളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുകയാണ്. മറ്റ് രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്ന കുട്ടികളുടെ എണ്ണവും കൂടി.ടെംപിള്‍ സ്ട്രീറ്റ്, ക്രംലിന്‍, താല, കോണോ ലി ആശുപത്രികളില്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
ഇന്‍ഫ്ളുവന്‍സ, ഗ്രൂപ്പ് സ്ട്രെപ്പ് എ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് കേസുകള്‍ എന്നിവയുടെ ആധിക്യമാണ് വിന്ററില്‍ ആരോഗ്യ മേഖയെ പ്രശ്നത്തിലാക്കുന്നത്.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും ക്രിട്ടിക്കല്‍ കെയറുകളിലും വാര്‍ഡുകളിലും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നതിന് പെടാപ്പാടിലാണ് മാനേജ്‌മെന്റും ക്ലിനിക്കല്‍ ടീമുകളും.ആവശ്യത്തിന് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഇവര്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. സാധാരണ ഡ്യൂട്ടിയ്ക്കും അപ്പുറമുള്ള ഭാരമാണ് ഇവര്‍ക്കുള്ളത്.അക്യൂട്ട് കെയര്‍ ആവശ്യമുള്ള കുഞ്ഞുങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ആശുപത്രി വിഭവങ്ങളാകെ ഈ രോഗികളായ കുട്ടികളില്‍ കേന്ദ്രീകരിക്കേണ്ട നിലയാണ്.
അതിനാല്‍ ചെറിയ രോഗങ്ങളുള്ള കുട്ടികളെ ലോക്കല്‍ ആശുപത്രികളിലും കെയര്‍ സെന്ററുകളിലും കാണിക്കാന്‍ ശ്രദ്ധിക്കണമെന്ന് കുടുംബങ്ങളോട് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലണ്ട് അഭ്യര്‍ഥിച്ചു.കൊടുങ്കാറ്റിന്റെ അന്തരീക്ഷമാണ് കുട്ടികളുടെ ആശുപത്രികളിലെന്ന് സി എച്ച് ഐ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ ഐകെ ഒകാഫോര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഇന്‍ഫ്ളുവന്‍സ വാക്സിന്‍ നല്‍കാന്‍ രക്ഷിതാക്കളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ഇദ്ദേഹം പറഞ്ഞു. 2 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രാദേശിക ജിപിയിലോ ഫാര്‍മസിയിലോ വാക്സിന്‍ സൗജന്യമായി ലഭിക്കും.