ഡബ്ലിന്‍ : അപൂര്‍വ്വ വൈറസ് രോഗബാധയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചതോടെ അയര്‍ലണ്ടില്‍ ഭീതി പടരുന്നു.ഐ ഗ്യാസ് എന്നും ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നുമറിയപ്പെടുന്ന അപൂര്‍വ്വ ‘ഭീകര’നാണ് കുട്ടികള്‍ക്കിടയില്‍ പടരുന്നത്. ഇതു മുന്‍നിര്‍ത്തി ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എച്ച്. എസ് ഇ.ഇതിനെ ചെറുക്കാന്‍ മാത്രമായി വാക്സിനില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
രോഗബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കാണ് രക്ഷ. എന്നിരുന്നാലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് വളരെ സാധ്യതയുണ്ട്.കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതാണ് രോഗം പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടി സ്ട്രെപ്പ് എ അണുബാധ മൂലം മരിച്ചതായും എച്ച് എസ് ഇ സ്ഥീകരിച്ചു.സ്ട്രെപ് എ അണുബാധയെ കുറിച്ച് ജി പി മാരും ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എച്ച് എസ് ഇ അറിയിച്ചു.
സാധാരണമെങ്കിലും ഏറെ ശ്രദ്ധവേണം
സാധാരണ ബാക്ടീരിയയാണിത്.ജനസംഖ്യയില്‍ 20%ആളുകളെ ഇത് ബാധിക്കാറുണ്ട്. മൂക്കിലും തൊണ്ടയിലുമൊക്കെയാണ് ഇത് ബാധിക്കുന്നത്. ചര്‍മ്മത്തിലും തൊണ്ടയിലും അണുബാധകള്‍ക്ക് ഇത് കാരണമാകും.ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണെങ്കിലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് സാധ്യതയുണ്ട്. സ്‌കൂളില്‍ അണുബാധ കണ്ടെത്തിയാല്‍ ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ടീം റിസ്‌ക് വിലയിരുത്തല്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചതായി സി എം ഒ പറഞ്ഞു.
പനി, ചുമ, തൊണ്ടവേദന എന്നിവയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്
പനി, ചുമ, തൊണ്ടവേദന എന്നിവയുള്ള കുട്ടികളെ സ്‌കൂളിലേയ്ക്ക് അയക്കരുതെന്ന് മാതാപിതാക്കളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു.ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്കും ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കും കത്തും നല്‍കിയിട്ടുണ്ട്.
ഈ വിന്ററില്‍ കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഐഗ്യാസ് (ഗ്രൂപ്പ് എ സ്ട്രെപ്പ്) അണുബാധകള്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.ഇതിന് വാക്സിന്‍ കണ്ടെത്തിയിട്ടില്ല.ചുമയും തുമ്മലും മറയ്ക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, കൃത്യമായി വാക്സിനേഷനെടുക്കുക എന്നീ മുന്‍കരുതലുകളും സ്വീകരിക്കണം.
സ്‌ട്രെപ്പ് എയ്‌ക്കോ മറ്റ് പല വൈറല്‍ രോഗങ്ങള്‍ക്കോ എതിരായി വാക്‌സിനില്ലെങ്കിലും രോഗബാധയുടെ കാഠിന്യം കുറയ്ക്കാന്‍ മറ്റ് വാക്സിനുകലെടുക്കുന്നത് സഹായിക്കുമെന്ന് കത്ത് വിശദീകരിക്കുന്നു.
സി എം ഒയുടെ ഉപദേശം
സ്ട്രെപ്പ് എ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ബ്രെഡ സ്മിത്ത് പറഞ്ഞു.കുട്ടികളിലെ രോഗലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധാലുവായിരിക്കണം.ചികിത്സയോട് പ്രതികരിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചുകൊണ്ടേയിരിക്കണം.നില മെച്ചപ്പെടുന്നില്ലെന്നു തോന്നിയാല്‍ ജിപിയെയോ ആരോഗ്യ പ്രൊഫഷണലിനെയോ ബന്ധപ്പെടണമെന്നും സി എം ഒ നിര്‍ദ്ദേശിച്ചു.