മുംബൈ: എയർ ഇന്ത്യയുടെ മുംബൈ-സാൻ ഫ്രാൻസിസ്‌കോ ഫ്ലൈറ്റിനു വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടക്കം കുറിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമയിലുള്ള എയർലൈനിന്റെ ഈ റൂട്ടിലുള്ള ആദ്യത്തെ നേരിട്ടുള്ള ഫ്ലൈറ്റാണിത്.
സാൻ ഫ്രാൻസിസ്‌കോയിലേക്കു ഇന്ത്യയിൽ നിന്നു നേരിട്ടു സർവീസുള്ള മൂന്നാമത്തെ നഗരമായി മുംബൈ. സിന്ധ്യ പറഞ്ഞു: "ഇന്നു മഹാരാഷ്ട്രയ്ക്കും ഇന്ത്യയ്ക്കും എയർ ഇന്ത്യയ്ക്കും ചരിത്ര ദിനമാണ്. ഇന്ത്യൻ വ്യോമയാന വിഭാഗം വിപ്ലവകരമായ മാറ്റത്തിലേക്കാണ് നീങ്ങുന്നത്."
ആദ്യത്തെ മുംബൈ-സാൻ ഫ്രാൻസിസ്‌കോ വിമാനം എഐ 179 വ്യാഴാഴ്ച ഉച്ചയ്ക്കു 2.30നു പറന്നുയർന്നു. സാൻ ഫ്രാൻസിസ്‌കോയിൽ അതേ ദിവസം തന്നെ പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിക്ക് എത്തും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബോയിങ് 777-200 എൽആർ വിമാനമാണ് എയർ ഇന്ത്യ പറത്തുക.
ഇതോടെ എയർ ഇന്ത്യയുടെ യുഎസിലേക്കുള്ള പ്രതിവാര നോൺ-സ്റ്റോപ്പ് സർവീസുകൾ 40 ആവും.
നിലവിൽ മുംബൈയിൽ നിന്നു നുവാർക്കിലേക്കും ഡൽഹിയിൽ നിന്നു ന്യു യോർക്ക്, നുവാർക്, വാഷിംഗ്‌ടൺ, സാൻ ഫ്രാൻസിസ്‌കോ, ഷിക്കാഗോ എന്നിവിടങ്ങളിലേക്കും ബംഗളൂരുവിൽ നിന്നു സാൻ ഫ്രാൻസിസ്‌കോയിലേക്കും നോൺ-സ്റ്റോപ്പ് സർവീസുകളുണ്ട്.
എയർ ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾക്കു മുംബൈ പ്രധാന കേന്ദ്രമായി വികസിപ്പിച്ചെടുക്കുകുകയാണ്. മുംബൈയിൽ നിന്നു ന്യൂ യോർക്ക് സിറ്റി, ഫ്രാങ്ക്ഫർട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സർവീസുകൾ വൈകാതെ ആരംഭിക്കും.