ന്യൂഡല്‍ഹി: ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച ഞായറാഴ്ച രാത്രിയിലെ ലോകകപ്പ് ഫൈനലോടെ റെക്കോര്‍ഡിൽ മുത്തമിട്ടത് മെസ്സിയും എംബാപ്പെയും മാത്രമല്ല, ഗൂഗിളും. കഴിഞ്ഞ 25 വര്‍ഷത്തിനിടയ്‌ക്ക് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ 'ട്രാഫിക്ക്' ലോകകപ്പ് ഫൈനൽ നടന്ന ഡിസംബര്‍ 18നായിരുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചു . ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ പ്രതികരണം.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഗൂഗിളില്‍ കയറി ആളുകള്‍ തിരഞ്ഞത് ലോകകപ്പ് ഫൈനല്‍ മാച്ച് ആയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളിലെന്ന് പിച്ചൈ അറിയിച്ചു . രാവിലെയാണ് ഗൂഗിള്‍ സിഇഒ ഇക്കാര്യം ട്വീറ്റ് ചെയ്തത് .
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത് മെസ്സി, എംബാപ്പെ, ഫിഫ വേള്‍ഡ് കപ്പ് എന്നീ പേരുകളായിരുന്നുവെന്നാണ് വിവരം