സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം; വെസ്റ്റ് താലയിലേയ്ക്കുള്ള ബസ്സുകള്‍ നിര്‍ത്തിയേക്കും

author-image
athira kk
New Update

ഡബ്ലിന്‍ : സാമൂഹിക വിരുദ്ധ ശല്യത്തെ തുടര്‍ന്ന് ക്രിസ്മസ് പുതുവല്‍സര വേളയില്‍ വെസ്റ്റ് താലയിലേക്കുള്ള ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചേക്കും.77 എ, 27, 65 ബി റൂട്ടുകളിലാണ് സാമൂഹിക വിരുദ്ധര്‍ പൊതുശല്യമാകുന്നത്.ബസ് ഡ്രൈവര്‍മാര്‍ക്ക് താലയിലെ ഗാര്‍ഡയുമായി നല്ല ബന്ധമുണ്ടെങ്കിലും ആവശ്യത്തിന് ഗാര്‍ഡയില്ലെന്നതാണ് പ്രശ്നം. മാത്രമല്ല പ്രാദേശിക രാഷ്ട്രീയക്കാരോ ജനപ്രതിനിധികളോ യാതോരു വിധ സഹകരണവും ലഭിക്കുന്നുമില്ല.അതിനാല്‍ പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്.

Advertisment

publive-image

വൈകുന്നേരം താലയിലേയ്ക്ക് ബസ്സുകളില്ല
പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് വെസ്റ്റ് താലയിലേക്കുള്ള സര്‍വീസുകള്‍ വൈകുന്നേരങ്ങളില്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുകയാണ്. ദി സ്‌ക്വയറില്‍ ബസ്സുകള്‍ സര്‍വ്വീസ് അവസാനിപ്പിക്കും. സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാട്ടം തുടര്‍ന്നാല്‍, വെസ്റ്റ് താലയിലേയ്ക്ക് പുതുവല്‍സര വേളയില്‍ സര്‍വ്വീസേ വേണ്ടെന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍.ഈ നിലപാടെടുത്താല്‍ വെസ്റ്റ് താലയിലും സമീപത്തുമുള്ള 65, 65ബി, 27, 77എ, 56എ, 54എ റൂട്ടുകളെ ഇത് ബാധിക്കുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

പണ്ടുതൊട്ടുള്ള പ്രശ്നം

പണ്ടു മുതലേ ഈ റൂട്ടുകളില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇപ്പോഴത് അതിരൂക്ഷമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.അതിനാല്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ ജീവനക്കാര്‍ക്ക് താല്‍പ്പര്യമില്ല. ഒക്ടോബറിനുശേഷം 50 സാമൂഹിക വിരുദ്ധസംഭവങ്ങളാണ് വെസ്റ്റ് താലയില്‍ ഉണ്ടായത്. ഈയിടെയായി എല്ലാ ദിവസവും പ്രശ്നങ്ങളാണ്.

കഴിഞ്ഞ ദിവസം ഒരു ഡ്രൈവറെ രണ്ടു യുവാക്കള്‍ ആക്രമിച്ചു. തലയില്‍ ഐസ് കൊണ്ട് എറിഞ്ഞു. ബസ്സില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ ഡ്രൈവര്‍ ആ സംഭവത്തിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയിട്ടില്ല.

മറ്റൊരു സംഭവത്തില്‍ 27 ബസ് ഡ്രൈവര്‍ ജോബ്‌സ്ടൗണില്‍ ആക്രമിക്കപ്പെട്ടു. കത്തിയുമായെത്തിയ യാത്രക്കാരന്‍ ഡ്രൈവറുടെ സൈഡ് സ്‌ക്രീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഡ്രൈവര്‍മാരുടെ വെസ്റ്റ് താല എഗ്രിമെന്റ് .

സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായാല്‍ ഒരു മണിക്കൂറോളം ആ ഭാഗത്ത് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതാണ് ഡ്രൈവര്‍മാരുടെ നിലവിലെ രീതി.തുടര്‍ന്ന് രണ്ടാമതും പ്രശ്നമുണ്ടായാല്‍ ആ പ്രദേശത്തേക്കുള്ള സര്‍വീസുകള്‍ രാത്രി മുഴുവന്‍ താല്‍ക്കാലികമായി നിര്‍ത്തും. ഇതാണ് ഡ്രൈവര്‍മാരുടെ വെസ്റ്റ് താല എഗ്രിമെന്റ് .പ്രശ്നങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഒരറ്റ ബസ് പോലും വെസ്റ്റ് താലയ്ക്കുണ്ടാകില്ലെന്ന് ഡ്രൈവര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

രക്ഷിതാക്കളോട്
കൗമാരക്കാരായ മക്കള്‍ എവിടെയാണെന്ന് ശ്രദ്ധിക്കണമെന്നും ഇവരുണ്ടാക്കുന്ന സാമൂഹിക വിരുദ്ധപ്രശ്നങ്ങളെക്കുറിച്ച് അറിയണമെന്നും വെസ്റ്റ് താലയിലെ മാതാപിതാക്കളോട് ജീവനക്കാര്‍ അഭ്യര്‍ഥിച്ചു.

ഈ പ്രദേശത്ത് ബസ് സര്‍വീസുകള്‍ നിലനിര്‍ത്താനുള്ള ഇടപെടല്‍ ഉണ്ടാകണം. സര്‍വ്വീസ് സുഗമമായി നടത്തേണ്ടത് ബസ് ജീവനക്കാരുടെയോ ഗാര്‍ഡയുടെയോ ഉത്തരവാദിത്വമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഗൗരവത്തോടെ കാണുമെന്ന് ഡബ്ലിന്‍ ബസ്

സാമൂഹിക വിരുദ്ധ സംഭവങ്ങളെ കമ്പനി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡബ്ലിന്‍ ബസ് വക്താവ് പറഞ്ഞു. എല്ലാ ബസ്സുകളിലും സിസിടിവിയും റേഡിയോ കമ്യൂണിക്കേഷനുകളും ഘടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സംഭവങ്ങളുണ്ടായാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ തന്നെ സെന്‍ട്രല്‍ കണ്‍ട്രോള്‍ സെന്ററുമായും ഗാര്‍ഡയുമായും നേരിട്ടു ബന്ധപ്പെടാം.

ഡബ്ലിന്‍ ബസ് ജീവനക്കാര്‍ക്കെല്ലാം സാമൂഹിക വിരുദ്ധ ആക്രമണം അടക്കമുള്ള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ പരിശീലനം നല്‍കിയിട്ടുണ്ട്. സിറ്റി സെന്ററില്‍ മൊബൈല്‍ ഇന്‍സ്പെക്ടര്‍മാരുമുണ്ട്. അവരുടെ ഇടപെടലുമുണ്ടാകുമെന്നും വക്താവ് പറഞ്ഞു..

Advertisment