ന്യൂയോർക്ക് : യുഎസിന്റെ തെക്കേ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ റെക്കോഡ് പ്രളയം ഉണ്ടായതായി ബൈഡൻ ഭരണകൂടം വെള്ളിയാഴ്ച രാത്രി അറിയിപ്പിൽ പറഞ്ഞു. രണ്ടായിരം മൈൽ നീളമുള്ള അതിർത്തിയിൽ കഴിഞ്ഞ മാസം 233,740 അഭയാർഥികളെ അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തതായി അറിയിപ്പിൽ പറയുന്നു.
നവംബറിൽ കഴിഞ്ഞ വർഷം 178,845 പേരെ മാത്രമാണ് ഇതേ രീതിയിൽ നേരിട്ടത്. അതായത് ഈ വർഷം 30 ശതമാനത്തിലധികം വർധന ഉണ്ടായി.
പുതിയ ഒഴുക്കിൽ വന്ന അഭയാർഥികളിൽ 16% എങ്കിലും മുൻപും അതിർത്തി കടക്കാൻ ശ്രമിച്ചിട്ടുള്ളവരാണ്.
കോവിഡ് മഹാമാരി പടരുമ്പോൾ ഡൊണാൾഡ് ട്രംപ് നടപ്പിൽ വരുത്തിയ ടൈറ്റിൽ 42 ചട്ടം ഡിസംബർ 21 നു അവസാനിക്കും എന്ന പ്രതീക്ഷയിൽ കൂടുതൽ അഭയാർഥികൾ വരുമെന്നു പ്രതീക്ഷിച്ചിരുന്നു. ടെക്സസിലെ എൽ പാസൊ പോലുള്ള അതിർത്തി നഗരങ്ങൾ അവരെക്കൊണ്ടു നിറയുകയാണ്. നൂറു കണക്കിന് അഭയാർഥികൾ കൊടും തണുപ്പിൽ തെരുവുകളിൽ ഉറങ്ങുന്നു. മേയർ ഒലിവർ ലീസർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈറ്റിൽ 42 നീട്ടി വയ്ക്കാൻ സുപ്രീം കോടതിയോട് പ്രസിഡന്റ് ബൈഡൻ ഈയാഴ്ച അഭ്യർഥിച്ചു. അനധികൃതമായി കടന്നു വരുന്നവരെ തിരിച്ചയക്കാൻ ഈ ചട്ടം അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. നിലവിൽ ക്രിസ്തുമസിന് അപ്പുറത്തേക്ക് നീട്ടിയിട്ടുണ്ട്,.