അയര്‍ലണ്ടില്‍ ഇന്ധന വില ഗണ്യമായി വര്‍ധിച്ചു, ഡീസല്‍ വില ലിറ്ററിന് അഞ്ച് സെന്റ് കൂടും

author-image
athira kk
New Update

ഡബ്ലിന്‍ : വാഹന ഉടമകളുടെ മേല്‍ അധികഭാരമേറ്റിക്കൊണ്ട് പുതുവര്‍ഷ ദിനത്തില്‍ അയര്‍ലണ്ടില്‍ ഇന്ധന വില വര്‍ധിച്ചു. ഇന്നലെ അര്‍ധരാത്രി മുതലാണ് വില വര്‍ധന നിലവില്‍ വന്നത്. ജൈവ ഇന്ധന മിക്‌സ് സംബന്ധിച്ച മാറ്റങ്ങളും ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം വൈകുന്നതും മൂലമാണ് ഡീസലിനും പെട്രോളിനും ലിറ്ററിന് നാലു മുതല്‍ 5 സെന്റു വരെ വില കൂടുന്നത്.

Advertisment

publive-image

കഴിഞ്ഞ ആഴ്ച കാര്‍ഷിക ഡീസലിന് 93.58 സെന്റും വൈറ്റ് റോഡ് ഡീസലിന് 129.5സെന്റുമായിരുന്നു വില. പുതിയ വര്‍ധനവോടെ ഈ വില യഥാക്രമം 98 സെന്റ്,135സെന്റുമായി മാറും.കാര്‍ഷിക ഉപയോഗത്തിനുള്ള ഗ്രീന്‍ ഡീസലിനെയും ഹോം ഹീറ്റിംഗിനെയും ഇതു ബാധിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്തെ ഫ്യുവല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് റിന്യുവബിള്‍ ട്രാന്‍സ് പോര്‍ട്ട് ഫ്യുവല്‍സ് ഒബ്ലിഗേഷന്‍ (ആര്‍ ടി എഫ് ഒ) നിരക്ക് ഇന്നു മുതല്‍ 13 ശതമാനത്തില്‍ നിന്ന് 16.98 ശതമാനമായാണ് വര്‍ധിപ്പിച്ചത്.ഇതേ തുടര്‍ന്നാണ് ഇന്ധന നിരക്ക് വര്‍ധിച്ചത്.ഇന്ധന വില വര്‍ധന ഫ്യുവല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഇന്ധനച്ചെലവിനെ ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിമാസം 27,000 യൂറോയുടെ അധികച്ചെലവുണ്ടാകുമെന്നാണ് കരുതുന്നത്.

2030 ഓടെ കാര്‍ബണ്‍ ഉദ്ഗമനത്തില്‍ 50 ശതമാനം കുറവ് കൈവരിക്കുന്നതിനാണ് ക്ലൈമറ്റ് ആക്ഷന്‍പ്ലാന്‍ ലക്ഷ്യമിടുന്നത്. അതിനായി റോഡ് ഗതാഗതത്തില്‍ ജൈവ ഇന്ധനങ്ങളുടെ അനുപാതം ക്രമേണ ഉയര്‍ത്തേണ്ടതുണ്ടെന്ന് ഗതാഗത വകുപ്പിന്റെ വക്താവ് പറഞ്ഞു.ഇതിന്റെ ഭാഗമായി നാഷണല്‍ ഓയില്‍ റിസര്‍വ് ഏജന്‍സി (നോറ) നിര്‍ദ്ദേശിച്ച പ്രകാരമാണ് ആര്‍ ടി എഫ് ഒ നിരക്ക് സജ്ജീകരിച്ചിരിക്കുന്നത്.2030ഓടെ കാര്‍ബണ്‍ എമിഷനില്‍ 50 ശതമാനം കുറവ് കൈവരിക്കുന്നതിന് ഗതാഗത മേഖലയെ സഹായിക്കുന്നതിനാണ് ഈ നിരക്ക് വര്‍ധനവ്.എന്നാല്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല.

Advertisment