വത്തിക്കാന്‍സിറ്റി: ഡിസംബര്‍ 31~ന് നിത്യതയെ പുല്‍കിയ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതീകശരീരം ഇന്നു(ജനു.2) രാവിലെ മുതല്‍ പൊതുദര്‍ശനത്തിനായി തുറന്നു നല്‍കി.
ബിഷപ്പിന്റെ കിരീടം ഉള്‍പ്പടെയുള്ള ആചാര വസ്ത്രവിധാനങ്ങളോടെയാണ്(ബിഷപ്പിന്റെ ശിരോവസ്ത്രവും ചുവന്ന മേലങ്കിയും) ഭൗതിക ശരീരം പൊതുസന്ദര്‍ശനത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ചിരിയ്ക്കുന്നത്.പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും തിങ്കളാഴ്ച പുലര്‍ച്ചെ മണിക്കൂറുകള്‍ക്ക് മുമ്പ് ആയിരക്കണക്കിന് ആളുകള്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറിലുടനീളം അണിനിരന്നു. വത്തിക്കാന്‍ സമയം രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിച്ചത്. തിങ്കളാഴ്ചത്തെ പൊതുദര്‍ശനം 10 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പന്ത്രണ്ട് മണിക്കൂര്‍ ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
രാഷ്ട്രതലവന്മാര്‍, രാജ്യപ്രതിനിധികള്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ അടക്കം ജനലക്ഷങ്ങള്‍ പാപ്പയുടെ ഭൗതീകശരീരം കാണാനും പ്രാര്‍ത്ഥിക്കാനും ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വത്തിക്കാന്‍ സമയം രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിച്ചത്. അതേസമയം ചാപ്പലില്‍ നിന്നുള്ള പാപ്പയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മാറ്റര്‍ എക്ളേസിയയിലെ ആശ്രമത്തില്‍ പാപ്പയോടൊപ്പം കഴിഞ്ഞിരുന്നവര്‍ക്ക് മാത്രമാണ് ഇന്നലെ ഭൗതികശരീരം കാണാന്‍ അനുമതിയുണ്ടായിരിന്നത്.
സംസ്കാരം വ്യാഴാഴ്ച
വ്യാഴാഴ്ച രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടാണ് മുഖ്യകാര്‍മികത്വം വഹിക്കുക. സംസ്കാരച്ചടങ്ങുകള്‍ ലളിതമായിരിയ്ക്കുമെന്ന് വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു.
ബനഡിക്ട് പതിനാറാമന്റെ ആത്മീയ സാക്ഷ്യം പ്രസിദ്ധീകരിച്ചു
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബനഡിക്ട് പതിനാറാമന്‍ രചിച്ച രണ്ട് പേജുള്ള "ആത്മീയ സാക്ഷ്യം' വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ബനഡിക്ട് പാപ്പാ 2006 ഓഗസ്ററ് 29ന് രചിച്ച ആത്മീയസാക്ഷ്യമാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചത്.ഓരോ മാര്‍പാപ്പയും തന്റെ സേവനകാലത്ത് ആത്മീയസാക്ഷ്യം രചിക്കുന്ന പതിവുണ്ട്. മരണശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാറുള്ളൂ.
ഓരോ മാര്‍പാപ്പയും ഒരു മരണപത്രിക മുന്‍കൂട്ടി എഴുതി വയ്ക്കുന്ന പതിവുണ്ട്. ഇതാവട്ടെ പ്രത്യേകമായി അവരുടെ മരണശേഷം മാത്രമേ പുറത്തു വിടാന്‍ അനുവാദമുള്ളു. ഇതിന്റെ സംക്ഷപ്തരൂപം ഇങ്ങനെയാണ്. ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുനാഥന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്ന പാപ്പാ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകള്‍ക്കു ക്ഷമാപണം നടത്തുന്നുണ്ട്. ബാല്യം മുതല്‍ എല്ലാ നിമിഷവും കൈപിടിച്ച ദൈവത്തോടും സര്‍വ്വരോടും ഉള്ള നന്ദിയും സ്നേഹവും കടപ്പാടും നിറഞ്ഞു നില്‍ക്കുന്ന ഹൃദ്യതയുടെ അനുഭവം. ദൈവം എല്ലാ നല്ല ദാനങ്ങളുടെയും ദാതാവാണ്.ഒരു മനുഷ്യായുസ്സിന്‍റെ ശാസ്ത്രീയ ഗവേഷണങ്ങളും വി. ഗ്രന്ഥ പഠനങ്ങളും അദ്ദേഹത്തെ ഇപ്പോഴും കൊണ്ടു ചെന്നു നിര്‍ത്തുന്നത്, യേശു ക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തിലാണ്. അതാണ് സര്‍വ്വകാലവും അചഞ്ചലമായി നില്‍ക്കുന്നത്. വിശ്വാസം മുറുകെപ്പിടിക്കുക എന്ന കാര്യം സന്ദേശമായി ചേര്‍ത്തിട്ടുണ്ട്.
തിന്മകളും കുറവുകളും ഉണ്ടെങ്കിലും ദൈവം തന്നെ നിത്യതയിലേക്കു സ്വീകരിക്കാന്‍ പ്രാര്‍ഥിക്കണമെന്നു അഭ്യര്‍ഥിച്ചാണ് ആത്മീയസാക്ഷ്യം പൂര്‍ണമാകുന്നത്.മുന്‍ മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മരണപത്രത്തില്‍ നിന്നുള്ള വ്യത്യാസം തന്‍റെ മൃതസംസ്കാര കര്‍മ്മത്തെക്കുറിച്ച് ബെനഡിക്ട് 16 ഇതില്‍ കുറിച്ചിട്ടില്ല എന്നുള്ളതും ഒരു സവിശേഷതയാണ്.
ലോകനേതാക്കളുടെ അനുശോചനപ്രവാഹം
റോമില്‍ അന്തരിച്ച ജര്‍മന്‍കാരനായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ജര്‍മനി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാപ്പായോടുള്ള ആ്വരസൂചകമായി ബെനഡിക്റ്റിന്റെ ജന്മ സംസ്ഥാനമായ ബവേറിയയില്‍ പതാകകള്‍ പകുതി താഴ്ത്തി കെട്ടി. ആയിരകണക്കിന് ആളുകള്‍ പാപ്പായുടെ സ്വന്തം ഗ്രാമത്തിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.ജര്‍മ്മന്‍ നേതാക്കള്‍ എല്ലാവരും തന്നെ അനുശോചനം രേഖപ്പെടുത്തി.
ജര്‍മ്മന്‍ മാര്‍പ്പാപ്പയായ ബെനഡിക്ടിനെ ചാന്‍സലര്‍ ഷോള്‍സ് പ്രശംസിച്ചു, "ഈ രാജ്യത്തിന് മാത്രമല്ല, അനേകര്‍ക്ക് പ്രത്യേക സഭാ നേതാവായിരുന്നു" ചാന്‍സലര്‍ പറഞ്ഞു. ലോകത്തിന് കത്തോലിക്കാ സഭയുടെ രൂപീകരണ വ്യക്തിത്വത്തെയും വാദപ്രതിവാദപരമായ വ്യക്തിത്വത്തെയും സമര്‍ത്ഥനായ ദൈവശാസ്ത്രജ്ഞനെയും നഷ്ടപ്പെട്ടതായി ചാന്‍സലര്‍ ട്വിറ്ററില്‍ കുറിച്ചു.
1,000 വര്‍ഷങ്ങള്‍ക്കിടെ പാപ്പാ പദവിയിലെത്തിയ ആദ്യത്തെ ജര്‍മന്‍ സ്വദേശിയായ ബെനഡിക്ട് 16~ാമന്‍ ജര്‍മന്‍ മനസുകളില്‍ എക്കാലവും ജീവിക്കും.
അതേസമയം എമരിറ്റസ് പാപ്പാ ബെനഡിക്റ്റ് 16~ാമന് ലോക നേതാക്കള്‍ അനുശോചനം അര്‍പ്പിച്ചു. സഭയോടുള്ള ആജീവനാന്ത സമര്‍പ്പണത്തോടെ നിലയുറപ്പിച്ച ദൈവശാസ്ത്രജ്ഞനായി എക്കാലത്തും ബെനഡിക്ട് 16~ാമന്‍ സ്മരിക്കപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം അറിയിച്ചത്. വൈസ് പ്രസിഡന്റായിരിക്കേ, 2011 ല്‍ വത്തിക്കാനില്‍ ബെനഡിക്ട് 16~ാമനുമായി നടത്തിയ കൂടിക്കാഴ്ച ബൈഡന്‍ അനുസ്മരിച്ചു. തികച്ചും ദുഃഖകരമായ വാര്‍ത്ത എന്നായിരുന്നു അനുശോചന സന്ദേശത്തില്‍ ബ്രിട്ടീഷ് രാജാവ്, ചാള്‍സ് മൂന്നാമന്‍ പറഞ്ഞത്.
മഹാനായ ദൈവശാസ്ത്രജ്ഞനും പാപ്പാ എമരിറ്റസുമായ ബെനഡിക്ട് 16~ാമന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണന്ന് യുകെ പ്രധാനമന്ത്രി റിഷി സുനാക്. 2010 ല്‍ യു.കെയില്‍ നടത്തിയ പര്യടനം രാജ്യത്തുടനീളമുള്ള കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും ഒരു ചരിത്ര നിമിഷമായിരുന്നു എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സിന്റെ ആഭിമുഖ്യത്തില്‍ യു കെ യില്‍ നിരവധിയിടങ്ങളില്‍ എമരിറ്റസ് പോപ്പ് ബെനഡിക്ടിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച്ച സംഘടിപ്പിച്ചിരുന്നു.
വിശ്വാസത്തിന്റെ ദീപ്ത ഗോപുരം, ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത ൈ്രകസ്തവന്‍, ഇടയന്‍, ദൈവശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ താനും തന്റെ ഭരണകൂടവും ദുഃഖം പങ്കുവെക്കുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജി മെലോനി പറഞ്ഞു. വിശ്വസാഹോദര്യത്തിനായി അക്ഷീണം പരിശ്രമിച്ച മഹാനായ ഈ ഇടയനെ ലോകം എക്കാലത്തും ഓര്‍മിക്കുമെന്ന് ' ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
2005 ഏപ്രില്‍ 19 നായിരുന്നു ജോസഫ് റാറ്റ്സിംഗര്‍ കത്തോലിക്ക സഭയുടെ 265~ാം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹത്തിന് 78 വയസ്സായിരുന്നു. 600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പയാണ് എരിറ്റസ് പോപ്പ് ബനഡിക്ട്.