ഡബ്ലിന്‍ : സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഫസ്റ്റ് ഹോം സ്‌കീമിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ അപേക്ഷിച്ചത് 750 പേര്‍ മാത്രമാണ്.അഞ്ച് വര്‍ഷത്തിനുള്ളില്‍ 8,000 വീടുകള്‍ വാങ്ങുന്നതിന് 400 മില്യണ്‍ യൂറോ ലഭ്യമാക്കിയിട്ടുള്ളതാണ് ഫസ്റ്റ് ഹോം സ്‌കീം.
/sathyam/media/post_attachments/3QMLKvaeHqaftmgTIXww.jpg)
സ്‌കീമിനെ ആകര്‍ഷകമാക്കാന്‍ വായ്പയിലെ ധനസഹായ പരിധി 75,000 യൂറോ വരെയാക്കിയിരുന്നു.ഇതനുസരിച്ച് 475,000 യൂറോ വരെ വിലയുള്ള വീടുകളും 500,000 യൂറോ വരെയുള്ള അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനാകും.എന്നിട്ടും വേണ്ടത്ര ജനകീയമാകാന്‍ സ്‌കീമിന് കഴിയുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
എ ഐ ബി, ബി ഒ ഐ, പെര്‍മനന്റ് ടി എസ് ബി എന്നീ മൂന്ന് ബാങ്കുകളും സര്‍ക്കാരും സംയുക്തമായി ആദ്യമായി വീടുകള്‍ വാങ്ങുന്നവരെ സഹായിക്കുന്ന പദ്ധതിയോടാണ് ആളുകള്‍ വിമുഖത കാട്ടുന്നത്.മോര്‍ട്ട്ഗേജ്, നിക്ഷേപം, വീടിന്റെ വില എന്നിവയിലെ വിടവ് നികത്തുന്നതിനാണ് സംയുക്ത പദ്ധതി വാങ്ങലുകാരെ സഹായിക്കുന്നത്.ഈയിനത്തിലാണ് 75000 യൂറോ വരെയാണ് സ്‌കീം ഓഫര്‍ ചെയ്യുന്നത്.
ആകെ ലഭിച്ച 750 അപേക്ഷകളില്‍ 335 വീടുകള്‍ക്ക് കരാറായി. 137 പേര്‍ പുതിയ വീടുകളില്‍ താമസവും തുടങ്ങി.254 അപേക്ഷകള്‍ പ്രോസസ്സിംഗിലാണ്.ഇവയ്ക്കും ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കീമിലെ അപേക്ഷകളില്‍ നാലിലൊന്ന് (27%) കില്‍ഡെയറി(202)ല്‍ നിന്നാണ് .ഡബ്ലിന്‍ (26%, 194), കോര്‍ക്ക് (15%, 112) എന്നിങ്ങനെയും അപേക്ഷകരുണ്ട്.റോസ് കോമണ്‍,ലെയ്ട്രിം,ലോംഗ്ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ അപേക്ഷകരേയില്ല.സ്‌കീമില്‍ ഇതുവരെ അംഗീകരിച്ച വീടുകളുടെ ശരാശരി വില 370,000യൂറോയാണ്. പരമാവധി 71000യൂറോവരെ പിന്തുണയും സ്‌കീമില്‍ നല്‍കിയിട്ടുണ്ട്.
വരും നാളുകള്‍ കൂടുതല്‍ അപേക്ഷകര്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ഭവനമന്ത്രി ഡാരാ ഒ ബ്രിയാന്‍ പറഞ്ഞു.സ്‌കീം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ചീഫ് എക്സിക്യൂട്ടീവ് മൈക്കല്‍ ബ്രോഡറിക് പറഞ്ഞു.