ന്യൂയോർക്ക് : ഭാര്യയെയും കുട്ടികളെയും ഇരുത്തി ടെസ്‌ല കാർ കിഴുക്കാംതൂക്കായ പാറയിൽ നിന്നു മുന്നോറോളം അടി താഴ്ചയിലേക്കു ഓടിച്ചിറക്കി എന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ധർമേഷ് എ. പട്ടേൽ (41) ജയിലിൽ തന്നെ തുടരുമെന്നു പോലീസ് പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ പട്ടേലിനെ കഴിഞ്ഞ ആഴ്ചയാണ് സാൻ മത്തെയോ കൗണ്ടി ജയിലിൽ അടച്ചത്.
/sathyam/media/post_attachments/1FT9JrBnVv83VTr4TGDg.jpg)
കാറിനു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന പരിശോധന നടക്കുന്നുണ്ട്. എന്നാൽ പട്ടേലിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യയും മറ്റും മൊഴി നൽകി എന്നാണു റിപ്പോർട്ട്. ജാമ്യം നൽകാതെ അദ്ദേഹത്തെ ജയിലിൽ സൂക്ഷിക്കുന്നതു തന്നെ കുടുംബത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണെന്നു പോലീസ് പറയുന്നു.
പസദീന നിവാസിയായ ഡോക്ടരുടെ മേൽ മൂന്നു വധശ്രമ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സാക്ഷി മൊഴികളും വീഡിയോ ദൃശ്യങ്ങളും പട്ടേലിന് എതിരാണെന്നു സാൻ മത്തെയോ ഡിസ്‌ട്രിക്‌ട് അറ്റോണി സ്റ്റീവ് വാഗ്സ്റ്റാഫ് മാധ്യമളോട് പറഞ്ഞു.
"കൊലപ്പെടുത്തുക എന്ന ഉദ്ദേശം തന്നെയാണ് അയാൾക്കുണ്ടായിരുന്നത്," അദ്ദേഹം പറഞ്ഞു. "തെളിവുകൾ അങ്ങിനെയാണ് സൂചിപ്പിക്കുന്നത്.
"പക്ഷെ അയാൾ സ്വയം കൊല്ലാനും കൂടിയാണ് ശ്രമിച്ചത്. അത് എന്തിനായിരുന്നു?"
പട്ടേലിന്റെ ഭാര്യ ആശുപത്രിയിൽ തന്നെയാണ്. ഏഴു വയസുള്ള മകൾക്കും ഗുരുതരമായ പരുക്കുണ്ട്. നാലു വയസുള്ള മകന് പക്ഷെ കാര്യമായ പരുക്കില്ല.