ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണതാണ് മരണനിരക്ക് ഉയരാന്‍ കാരണം.
/sathyam/media/post_attachments/J1cssdr4mvozruXZN6oy.jpg)
അടിയന്തരസാഹചര്യങ്ങളിലെ സഹായങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. ദുരന്തനിവാരണത്തിനായി 100 പേരടങ്ങുന്ന രണ്ട് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ ഇന്ത്യ അയച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇസ്രയേലും കാനഡയും ഈജിപ്തും ഗ്രീസുമടക്കമുള്ള രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. തുര്‍ക്കിയില്‍ 2,000 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തകര്‍ന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈന്‍ തകര്‍ന്ന് തീപിടിത്തവുമുണ്ടായി.
റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം രേഖപ്പെടുത്തിയത്. പിന്നാലെ ഒരു ഡസനോളം തുടര്‍ചലനമുണ്ടായി. ഇതില്‍ ഒരെണ്ണം റിക്ടര്‍ സ്കെയിലില്‍ 7.5 വരെ തീവ്രമായിരുന്നു.
നേരത്തെ, തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യനാശമുണ്ടാക്കിയ ഭൂചലനങ്ങള്‍ ഉണ്ടായത് 1999~ലും 1939~ലുമാണ്. 1939~ല്‍ 33,000 പേരും 1999~ല്‍ 17,000 പേരും ഭൂചലനത്തിന് പിന്നാലെയുണ്ടായ അപകടങ്ങളില്‍ മരിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തുര്‍ക്കി.