ന്യൂയോർക്ക് : ഡെമോക്രാറ്റിക് പാർട്ടിയിലെ 'ഇടതു പക്ഷ തീവ്രവാദികൾ'ക്കെതിരെ ആഞ്ഞടിച്ചു അർകൻസൊയുടെ റിപ്പബ്ലിക്കൻ ഗവർണർ സാറാ സാന്ഡേഴ്സ് ഹക്കാബി. പ്രസിഡന്റ് ജോ ബൈഡന്റെ സ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തെ കഠിനമായി വിമർശിക്കുന്ന മറുപടിയിൽ, റിപ്പബ്ലിക്കൻ പാർട്ടി സ്വാതന്ത്ര്യത്തെയും യുവതയെയും പിൻതുണയ്ക്കുന്നവർ ആണെന്നും അവർ പറഞ്ഞു. "ഡമോക്രാറ്റുകളെ നയിക്കുന്ന വയസന്മാർ ദുർബലരും ഭ്രാന്തന്മാരുമാണ്."
/sathyam/media/post_attachments/2W0dYS8hjrhXvPAtsRkh.jpg)
പാർട്ടി ചുമതലപ്പെടുത്തിയിരുന്നില്ലെങ്കിലും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തമായ നിലയ്ക്കു ബൈഡനു എതിരെ വിമർശനം അഴിച്ചു വിടുകയും ചെയ്തു.
ട്രംപിന്റെ വൈറ്റ് ഹൗസിൽ പ്രസ് സെക്രട്ടറി ആയിരുന്ന സാന്ഡേഴ്സ് സാമൂഹ്യ വിഷയങ്ങളിൽ കടുത്ത ആക്രമണവുമായാണ് ലിറ്റൽ റോക്കിൽ നിന്നു ടിവിയിൽ രാജ്യത്തോട് സംസാരിച്ചത്.
"അമേരിക്കൻ ജനത നേരിടുന്ന ദൈനംദിന പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ അവർ വർണ വിവേചനമെന്ന മിഥ്യ പടച്ചു വിടുകയാണ്. ഭൂരിപക്ഷം അമേരിക്കൻ പൗരന്മാരും സ്വതന്ത്രരായി സമാധനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇടതു പക്ഷം സാംസ്‌കാരിക യുദ്ധത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ --40-- ഗവർണറായ സാന്ഡേഴ്സിനെ പാർട്ടി ഈ ദൗത്യം ഏല്പിച്ചത് തന്നെ യുവനിരയെ ഉയർത്തിക്കാട്ടാനാണ്. എന്നാൽ മൂന്നാമതും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 76 വയസിൽ രംഗപ്രവേശം ചെയ്ത ട്രംപിനു ആഞ്ഞടിക്കാതെ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.
"പുതിയൊരു തലമുറ നയിക്കേണ്ട കാലമായി" എന്ന് സാന്ഡേഴ്സ് പറഞ്ഞതിന്റെ പിന്നാലെ ട്രംപ് പറഞ്ഞു: "ബൈഡൻ രാജ്യത്തെ മൂന്നാം ലോക യുദ്ധത്തിലേക്കു നയിക്കുകയാണ്."
നീതിന്യായ വകുപ്പിനെ ആയുധവത്കരിച്ചു രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് ബൈഡൻ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഈ രാജ്യത്തിൻറെ നാശം തടയാൻ ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു എന്നതാണ് ശുഭവാർത്ത," ട്രംപ് പറഞ്ഞു.