അയര്‍ലണ്ടിലെമ്പാടും വാടക നിരക്ക് ഉയര്‍ന്ന് തന്നെ,ശരാശരി 13.7% വര്‍ദ്ധനവ് രേഖപ്പെടുത്തി ഡാഫ്റ്റ്

author-image
athira kk
New Update

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വാടകനിരക്കുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിലെ വാടകനിരക്കുകള്‍ 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ശരാശരി 13.7% കൂടുതലാണെന്നാണ് ഡാഫ്റ്റിന്റെ ഏറ്റവും പുതിയ വാടക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
publive-image
ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ശരാശരി മാര്‍ക്കറ്റ് വാടക രാജ്യവ്യാപകമായി പ്രതിമാസം 1,733 യൂറോ ആയിരുന്നു, വര്‍ഷത്തിന്റെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2.7% വര്‍ധനയും,കഴിഞ്ഞ ദശകത്തെ വാടക നിരക്കിനെ അപേക്ഷിച്ച് 126% കൂടുതലുമാണിത്.

Advertisment

പൊതുവേ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓപ്പണ്‍ മാര്‍ക്കറ്റ് വാടകയില്‍ ‘ഗണ്യമായ’ വാര്‍ഷിക വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്നും വാടക വീടുകളുടെ ലഭ്യത എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡബ്ലിനിലെ വാടക വര്‍ദ്ധനവ് നിരക്ക് 13.1% ആയിരുന്നപ്പോള്‍ കോര്‍ക്ക് നഗരത്തില്‍ ഇത് 14.9% ആയിരുന്നു.ലിമെറിക്കില്‍ 18.9% മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ 20.2% വരെ വര്‍ധനവുണ്ടായി.നഗരങ്ങള്‍ക്ക് പുറത്ത്, മാര്‍ക്കറ്റ് വാടകയുടെ ശരാശരി വാര്‍ഷിക വര്‍ദ്ധനവ് 13.6% ആയിരുന്നു.

വാടക വീടുകള്‍ ഉള്‍പ്പെടെയുള്ള താമസസൗകര്യങ്ങളുടെ കടുത്ത ദൗര്‍ലഭ്യമാണ് വാടകയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് അനുഭവപ്പെടുന്നതിന് മുഖ്യ കാരണമായി പറയുന്നത്.

ഫെബ്രുവരി 1-ന്റെ കണക്കുകള്‍ പ്രകാരം ദേശീയതലത്തില്‍ 1,096 വീടുകള്‍ വാടകയ്ക്ക് ലഭ്യമാണ്, ഒരു വര്‍ഷം മുമ്പ് ഇതേ തീയതിയിലുള്ളതിനേക്കാള്‍ 20% കുറവും 2015-2019 ലെ ലഭ്യതയുടെ ശരാശരി നിലവാരത്തിന്റെ നാലിലൊന്ന് കുറവുമാണ്.

കഴിഞ്ഞ 12 മാസത്തിനിടെ സിറ്റിംഗ് വാടകക്കാര്‍ നല്‍കുന്ന വാടകയില്‍ ശരാശരി 3.8% വര്‍ധിച്ചതായും പഠനത്തിലുണ്ട്.

വില്‍പനയ്ക്കും വാടകയ്ക്കുമുള്ള വീടുകള്‍ക്ക് വില കുറയുന്നില്ലെന്നും, ഭവന ദൗര്‍ലഭ്യം നേരിടാന്‍ സര്‍ക്കാറിനാവാത്ത വിധം വെല്ലുവിളി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

പാന്‍ഡെമിക് കാലത്തെ നിര്‍മ്മാണ മാന്ദ്യം, പണപ്പെരുപ്പം മൂലമുള്ള വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവ്, അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ത്ഥികളുടെ വര്‍ദ്ധനവ് എന്നിവ കാരണം സമീപ വര്‍ഷങ്ങളില്‍ പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതല്‍ വഷളാവുന്നുമുണ്ട്.