ദുരിതാശ്വാസം എത്താതെ സിറിയ

author-image
athira kk
New Update

ഡമാസ്കസ്: ഭൂകമ്പം ദുരിതം വിതച്ചത് തുര്‍ക്കിയിലും സിറിയയിലും ഒരുമിച്ചാണ്. എന്നാല്‍, തുര്‍ക്കിക്കു ലഭിക്കുന്ന അന്താരാഷ്ട്ര സഹായവും ദുരിതാശ്വാസവുമൊന്നും തങ്ങള്‍ക്കു കിട്ടുന്നില്ലെന്നാണ് സിറിയയുടെ പരാതി. ഇതിന്റെ വാസ്തവം കൂടുതല്‍ വെളിവാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
publive-image
രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാത്തതു കാരണം കുട്ടികള്‍ വെറും കൈകൊണ്ട് നാശാവശിഷ്ടങ്ങള്‍ നീക്കി ഉറ്റവരെ തേടുന്ന കാഴ്ചയാണ് ബിബിസി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

Advertisment

വടക്കുകിഴക്കന്‍ സിറിയയില്‍ ഉടനീളം സമാന അവസ്ഥയാണെന്നാണ് അവിടേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരും അപൂര്‍വം സന്നദ്ധപ്രവര്‍ത്തകരും പറയുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആരെയെങ്കിലും രക്ഷിക്കാമെന്ന പ്രതീക്ഷ ഇനി ശേഷിക്കുന്നില്ല. വടക്കന്‍ സിറിയയിലെ പ്രധാന പട്ടണമായ ഇദ്ലിബില്‍പോലും കാര്യമായ സഹായം എത്തിയിട്ടില്ല. ഇദ്ലിബ് പ്രവിശ്യയിലേക്ക് അഞ്ച് യു.എന്‍ ഏജന്‍സികള്‍ ചേര്‍ന്ന് 50 ട്രക്കുകളാണ് സഹായവുമായി ആകെ എത്തിച്ചത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും ഐക്യരാഷ്ട്രസഭയും അടക്കമുള്ളവര്‍ സിറിയക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് കാരണക്കാരാണെന്ന് പ്രതിപക്ഷ വിഭാഗങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര സമൂഹം ഉടന്‍ സഹായം എത്തിച്ചില്ലെങ്കില്‍ 12 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന സിറിയക്കാര്‍ കൂടുതല്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം, വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ മേഖലകളിലേക്ക് സഹായം എത്തിക്കാന്‍ രണ്ടു വഴികള്‍കൂടി തുറക്കാമെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയയെയും സിറിയയെയും ബന്ധിക്കുന്ന അതിര്‍ത്തിയിലെ ഒരു വഴിയിലൂടെ മാത്രമാണ് സഹായം എത്തിക്കുന്നത്.