മാഡ്രിഡ്: ലോക പ്രശസ്തനായ ചിലിയന്‍ കവിയും നൊബേല്‍ സമ്മാന ജേതാവുമായ പാബ്ളോ നെരൂദ അര അരനൂറ്റാണ്ടു മുന്‍പ് മരിച്ചത് വിഷപ്രയോഗമേറ്റായിരുന്നു എന്നതിന് തെളിവ് കിട്ടിയതായി ഗവേഷകര്‍.
/sathyam/media/post_attachments/iOpTT7iCSCL5Vj33Yrrt.jpg)
അര്‍ബുദ ചികിത്സ തുടരുന്നതിനിടെ 1973 സെപ്റ്റംബര്‍ 23നു മരിച്ച നെരൂദയുടെ ശരീരത്തില്‍ ക്ളോസ്ട്രീഡിയം ബോട്ടുലിനം എന്ന മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിലിയന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കമ്യൂണിസ്ററ് വിരുദ്ധ ഭരണകൂടം അധികാരത്തിലേറിയതോടെ നെരൂദ അവര്‍ക്ക് വെറുക്കപ്പെട്ടവനായി മാറിയിരുന്നു.
ചിലിയന്‍ ഏകാധിപതി അഗസ്റേറാ പിനൊഷെ തന്നെയായിരുന്നു നെരൂദയുടെ ഏറ്റവും വലിയ ശത്രു. പിനോഷെയെ പരസ്യമായി എതിര്‍ത്തിരുന്ന നെരൂദ അറുപത്തൊമ്പതാം വയസിലാണ് മരിക്കുന്നത്. ഇതു കൊലപാതകമായിരുന്നു എന്ന് അന്നു തന്നെ സംശയമുയര്‍ന്നിരുന്നു.
ചിലിയുടെ പ്രസിഡന്റായിരുന്ന സാല്‍വദോര്‍ അലന്‍ഡെ നെരൂദയുടെ ആത്മ സുഹൃത്തായിരുന്നു. അലന്‍ഡെയെ അമേരിക്കയുടെ പിന്തുണയോടെ പട്ടാളം അധികാരഭ്രഷ്ടനാക്കി 12 ദിവസത്തിനു ശേഷമായിരുന്നു നെരൂദയുടെ മരണം. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് കവി ആശുപത്രിയില്‍നിന്നു പരിഭ്രാന്തനായി ഫോണ്‍ ചെയ്തിരുന്നതിന് അന്നു തന്നെ തെളിവുണ്ടായിരുന്നു.
പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പിനോഷെയുടെ പട്ടാളം ഇരച്ചെത്തിയപ്പോള്‍ അലന്‍ഡെ ആത്മഹത്യ ചെയ്യുകയായിരുന്നു. തകര്‍ന്നുപോയ നെരൂദ മെക്സിക്കോയില്‍ അഭയം തേടാനുറച്ചു. പക്ഷേ, ചിലെ വിടുന്നതിന്റെ തലേന്ന് ആംബുലന്‍സെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി.
പത്തു വര്‍ഷം മുന്‍പ് നെരൂദയുടെ ഭൗതികാവശിഷ്ടം പുറത്തെടുത്തു പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. സാമ്പിളുകള്‍ നാല് രാജ്യങ്ങളിലയച്ചാണു പരിശോധിച്ചത്. നെരൂദ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയേറെയാണെന്ന് 2015 ല്‍ തന്നെ സൂചന ശക്തമായിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണമായിരിക്കുന്നത്.