ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടെക്നിക്കല്‍ മേഖലയില്‍ 2,307പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ്.അയര്‍ലണ്ടില്‍ ഇതുവരെ 1,474 പേരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്.എന്നിരുന്നാലും ഐ ടി മേഖലയില്‍ ഇനിയും ആളുകള്‍ തൊഴില്‍ രഹിതരാകുമെന്നാണ് ബാങ്കിന്റെ റ റപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.യു എസ് കമ്പനിയായ മൈക്രോസോഫ്റ്റ് അയര്‍ലണ്ടില്‍ 60 പേരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നതിനിടെയാണ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് വന്നത്.
ടെക്നിക്കല്‍ മേഖലയിലെ 0.9 ശതമാനം ജീവനക്കാര്‍ക്കാണ് ഇതുവരെ ജോലി പോയത്. പാന്‍ഡെമിക് നാളുകളിലും ഈ മേഖലയില്‍ 1.4%ത്തിന് പണി നഷ്ടപ്പെട്ടിരുന്നു.ഇനിയും തലകളുരുമെന്ന മുന്നറിയിപ്പിനെ ആശങ്കയോടെയാണ് ഐ ടി മേഖല കാണുന്നത്. ഈ രംഗത്തെ ജീവനക്കാരുടെ ഇടിവ് രാജ്യത്തിന്റെ നികുതി വരുമാനത്തെപ്പോലും ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലിന്റെ 6.4 ശതമാനവും ഐസിടി സ്ഥാപനങ്ങളുടെ വകയാണെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. വരുമാനനികുതിയുടെ 12 ശതമാനവും കോര്‍പ്പറേഷന്‍ നികുതിയുടെ 21.3 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.വേജ് ബില്ലിന്റെ 74 ശതമാനവും ഐസിടി മേഖലയിലെ വകയാണ്. ലാഭത്തിന്റെ 97 ശതമാനവും തൊഴിലവസരങ്ങളില്‍ 60 ശതമാനവും വിദേശ സ്ഥാപനങ്ങളുടെ വകയാണ്.
ഐറിഷ് സമ്പദ്വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി (ഐ സി ടി) മേഖലയുടെ അതിരുകടന്ന സ്വാധീനം സെന്‍ട്രല്‍ ബാങ്ക് നേരത്തേ എടുത്തുകാട്ടിയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്നതും ഐസിടി ജോലിക്കാരാണ്.അയര്‍ലണ്ടിലെ ശരാശരി തൊഴിലാളിയുടെ 2.5 മടങ്ങാണ് ഇവര്‍ നികുതിയായി നല്‍കുന്നത്. പാന്‍ഡെമിക് കാലത്ത് നാടിനെ താങ്ങായതും ഈ നികുതിവരുമാനം തന്നെയായിരുന്നു.കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഐസിടി സ്ഥാപനങ്ങളുടെ കോര്‍പ്പറേഷന്‍ നികുതി വിഹിതം ഇരട്ടിയായെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാന്‍ഡെമിക്കിന് ശേഷം ഈ മേഖല ശക്തമായി മുന്നേറുന്നതിനിടയിലാണ് ആശങ്കപ്പെടുത്തുന്ന ഈ റിപ്പോര്‍ട്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം 164,600 ആയിൃ ഉയര്‍ന്നിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ വളര്‍ച്ചയാണിത്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നല്‍കിയ തൊഴില്‍ പെര്‍മിറ്റുകളില്‍ 28 ശതമാനവും ഐ സി ടി യിലാണ്.ആപ്പിള്‍, ഗൂഗിള്‍/ആല്‍ഫബെറ്റ്, ഫേസ്ബുക്ക്/മെറ്റ എന്നിവയാണ് ഇതിന്റെ 6 ശതമാനവും നല്‍കുന്നത്.