രാജ്യവ്യാപക പ്രതിഷേധം:കുടിയൊഴിപ്പിക്കല്‍ നിരോധനം പിന്‍വലിച്ചതിനെതിരെ പ്രതിഷേധമുയരുന്നു

author-image
athira p
New Update

ഡബ്ലിന്‍ : നൂറുകണക്കിന് വാടക്കാരെ ഭവനരഹിതരാക്കിയ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധനം പിന്‍വലിച്ചതിനെതിരെ തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയെ പോലും വകവെയ്ക്കാതെയാണ് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്.

Advertisment

publive-image

കോസ്റ്റ് ഓഫ് ലിവിംഗ് കോളിഷന്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിവിധ ട്രേഡ് യൂണിയനുകളും സിന്‍ ഫെയ്ന്‍, ലേബര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസം ഗ്രൂപ്പുകളും പിന്തുണ നല്‍കി.സിനിമാ താരം ലിയാം കണ്ണിംഗ്ഹാം ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.ഡബ്ലിനില്‍ ലെയിന്‍സ്റ്റര്‍ ഹൗസിന് പുറത്ത് നടന്ന പരിപാടിയില്‍ രണ്ടായിരത്തിലേറെ പേരാണ് പ്രതിഷേധമറിയിച്ചത്.

ഭവന പ്രതിസന്ധി സര്‍ക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് ലിയാം കണ്ണിംഗ്ഹാം പറഞ്ഞു.തന്റെ സുഹൃത്തും പത്തു വയസ്സുള്ള കുട്ടിയും കുടിയൊഴിപ്പിക്കപ്പെട്ടതായി ഇദ്ദേഹം വെളിപ്പെടുത്തി.ആളുകളുടെ ജീവിതവും അഭിമാനവും കവര്‍ന്നെടുക്കുന്നത് പൂര്‍ണ്ണമായ തോല്‍വിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയൊഴിപ്പിക്കല്‍ നിരോധനം നീക്കുന്നതിന് സര്‍ക്കാരിനെ പിന്തുണച്ച സ്വതന്ത്ര ടി ഡിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നതായി സിന്‍ ഫെയിന്‍ ടി ഡി ലൂയിസ് ഒറെയ്ലി പറഞ്ഞു.നാണക്കേടിന്റെ പ്രതീകമാണ് സര്‍ക്കാരെന്ന് ടി ഡി ആരോപിച്ചു. ലേബര്‍ നേതാവ് ഇവാന ബാസികും ജനങ്ങള്‍ക്കൊപ്പം പ്രതിഷേധമറിയിക്കാന്‍ അണിചേര്‍ന്നു.ഈ ആളുകള്‍ എവിടെപ്പോകുമെന്നുള്ള ആശങ്കയാണ് തനിക്കെന്ന് ടി ഡി പറഞ്ഞു.ഗാര്‍ഡ സ്റ്റേഷനുകളിലേക്കും മറ്റും പോകുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് അവര്‍ പറഞ്ഞു.ഇത്രയും ആളുകളെ സഹായിക്കാനുള്ള സാമ്പത്തിക ശേഷിയോ കഴിവോ ഡബ്ലിന്‍ കൗണ്‍സിലിനില്ലെന്നും ഇവര്‍ പറഞ്ഞു.

സങ്കടങ്ങള്‍ തുറന്നു പറഞ്ഞ് പ്രതിഷേധക്കാര്‍

വീടില്ലാതായതിന്റെ സങ്കടങ്ങളും പ്രതിഷേധവും തുറന്നു പറഞ്ഞുകൊണ്ടാണ് ആളുകള്‍ പ്രതിഷേധത്തിന്റെ ഭാഗമായത്.15 വര്‍ഷം താമസിച്ച വീട്ടില്‍ നിന്നും പുറത്തായെന്ന് ഒരു സ്ത്രീ വിലപിച്ചപ്പോള്‍ അടുത്ത ദിവസം പ്രസവത്തിന് ശേഷം എവിടെ പോകുമെന്ന സങ്കടമാണ് മറ്റൊരു സ്ത്രീ പങ്കുവെച്ചത്.

ഒമ്പത് വയസ്സുള്ള കുട്ടിയുമായി എങ്ങോട്ടുപോകുമെന്ന ആശങ്കയാണ് മറ്റൊരു സ്ത്രീ പങ്കുവെച്ചത്.17 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച ഇറങ്ങേണ്ടത്.നികുതിയും വാടകയുമായി ലക്ഷക്കണക്കിന് യൂറോയാണ് ചെലവിട്ടത്. എന്നിട്ടും തെരുവിലായെന്നും ഇവര്‍ പറഞ്ഞു. ഒക്ടോബറിലാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചത്. അന്നു മുതല്‍ മറ്റൊരു താമസസൗകര്യം തേടുകയാണ്. എന്നാല്‍ ഇതുവരേയും കിട്ടിയില്ല.എമര്‍ജന്‍സി അക്കൊമൊഡേഷനില്‍ കഴിയാന്‍ മകള്‍ക്ക് ഇഷ്ടമല്ലെന്നും ഇവര്‍ പറയുന്നു.

സെറിബ്രല്‍ പാള്‍സി ബാധിച്ച വികലാംഗ ആക്ടിവിസ്റ്റ് കെയ്ലി മക്ഡെവിറ്റും(28) വീട്ടില്‍ നിന്നും പുറത്തായി.ക്ലോണ്ടാര്‍ഫില്‍ ട്രാന്‍സിഷന്‍ ഹൗസിംഗില്‍ ആറ് മാസത്തേക്ക് താമസിക്കാമെന്നാണ് കരുതുന്നത്. മുമ്പ് അഞ്ച് വര്‍ഷം അവിടെയായിരുന്നു താമസിച്ചത്. ഒരു ടി വി പോലും കാണാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതി തനിക്കില്ല. വിഷാദരോഗിയായ തന്നെ കൂടുതല്‍ തകര്‍ക്കുകയാണ് സര്‍ക്കാരെന്നും ഇവര്‍ കുറ്റപ്പെടുത്തി.2018ല്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച് പുറത്തായ ബ്രയിലിലെ 69 കാരിയായ ജൂണ്‍ മഹറും വീടില്ലാതായവരുടെ പ്രതിഷേധത്തില്‍ പങ്കാളിയായി.നീണ്ട 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡബ്ലിന്‍ കൗണ്‍സില്‍ നല്‍കിയ വീട് ലഭ്യമാക്കിയതെന്നും ഇവര്‍ പറഞ്ഞു.

Advertisment