ജര്‍മനിയില്‍ പൗരത്വ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് എവിടെ?

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മന്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരാനിരിക്കുകയാണ്. എങ്കില്‍പ്പോലും രാജ്യത്തെ നാച്ചുറലൈസേഷന്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പൗരത്വത്തിനുള്ള കാത്തിരിപ്പ് കുറച്ചു കാലം കൂടി നീളാന്‍ തന്നെയാണ് സാധ്യത.

Advertisment

publive-image

ഇരട്ട പൗരത്വം അനുവദിക്കുകകയും, അപേക്ഷിക്കാന്‍ ആവശ്യമായ റെസിഡന്‍സി കാലാവധി കുറയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭേദഗതികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം തന്നെ ഇതു പാസാകുമെന്നും പ്രതീക്ഷിക്കുന്നു.

നിലവില്‍ 115,000 പൗരത്വ അപേക്ഷകളാണ് ജര്‍മനിയിലെ വിവിധ നാച്ചറലൈസേഷന്‍ ഓഫിസുകളിലായി കെട്ടിക്കിടക്കുന്നത്. രാജ്യത്തെ തിരക്കേറിയ 23 ഓഫിസുകള്‍ പരിഗണിക്കുമ്പോള്‍ അപേക്ഷകളില്‍ തീരുമാനമാകാന്‍ മൂന്നു മുതല്‍ ആറു വര്‍ഷം വരെ സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.

ഓഗ്സ്ബര്‍ഗ്, ബ്രോണ്‍ഷ്വീഗ്, എസ്സെന്‍, ഹാംബുര്‍ഗ്, മ്യൂണിച്ച്, മുണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ ഔദ്യോഗികമായി പറയുന്ന ശരാശരി പ്രോസസിങ് സമയം ഒരു വര്‍ഷമാണ്. ഏച്ചന്‍, ബ്രെമന്‍, ഖാള്‍റൂഹെ, സ്റ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ ഒന്നര വര്‍ഷം. ചെംനിറ്റ്സ് അധികൃതര്‍ ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ എന്നു പറയുന്നു.

ബര്‍ലിനിലാണ് ഇപ്പോള്‍ ഏറ്റവു കൂടുതല്‍ അപേക്ഷകള്‍ പരിഗണനയ്ക്കെടുത്തത് ഓപ്പണ്‍ സ്ററാറ്റസിലുള്ളത്. 26,000 വരും ഇവയുടെ എണ്ണം. അടുത്ത വര്‍ഷത്തോടെ ബര്‍ലിനിലെ പ്രാദേശിക നാച്ചുറലൈസേഷന്‍ ഓഫിസുകളെല്ലാം കൂടി കേന്ദ്രീകൃതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുനസംഘടന ഇപ്പോള്‍ നടക്കുന്നതിനാല്‍ ഇവിടെ കാത്തിരിപ്പ് സമയം മറ്റിടങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാനാണ് സാധ്യത.

ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വരുന്ന വര്‍ധനയാണ് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ബ്രോന്‍ഷ്വീഗ്, ബ്രെമന്‍, ഡ്രെസ്ഡന്‍, ഡ്യുസല്‍ഡോര്‍ഫ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുപ്പതു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുണ്‍സ്റററില്‍ 40 ശതമാനവും വുപ്പര്‍ട്ടലില്‍ 56 ശതമാനവും വര്‍ധന. ഗ്ളെന്‍സ്കിര്‍ച്ചനില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയുമായി.

Advertisment