സമാധാനദൂതിന്റെ പുതിയ റോളില്‍ ചൈന

author-image
athira p
New Update

സൗദി അറേബ്യ: ഗള്‍ഫ് മേഖലയിലൂടെ ലോകശാക്തിക നയതന്ത്രത്തിലെ നിര്‍ണായക റോളിലേക്ക് സ്വയം അവരോധിക്കാന്‍ ചൈനയുടെ ശ്രമം. അരനൂറ്റാണ്ടായി യുഎസും ഒരു പരിധി വരെ റഷ്യയും മാത്രം നടത്തിയിരുന്ന ശാക്തിക മധ്യസ്ഥ വേഷമാണ് ചൈന ഏറ്റെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Advertisment

publive-image

ഗള്‍ഫ് മേഖലയിലെ വലിയ ശക്തികളായ സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനു മധ്യസ്ഥ വഹിച്ചതോടെയാണ് ചൈനയുടെ പുതിയ റോള്‍ കൂടുതല്‍ നിര്‍ണായകമായി ലോകം അംഗീകരിക്കുന്നത്. മധ്യേഷ്യയിലെ ഇടപെടല്‍ വഴി ആഗോളവേദിയില്‍ തന്നെ സമാധാനദൂതിന്റെ പുതിയ മേലങ്കി എടുത്തണിയാനാണ് ചൈനയുടെ ശ്രമം. യുക്രെയ്ന്‍ പ്രശ്ന പരിഹാരത്തിനു തുടങ്ങിവച്ചിരിക്കുന്ന ശ്രമങ്ങളെയും ഇതിന്റെ ഭാഗമായി കാണാം.

അതേസമയം, പൂര്‍ണമായി നിര്‍ദോഷമെന്നു കരുതാന്‍ കഴിയുന്നതല്ല ചൈനയുടെ ഇടപെടലുകളെ. ശ്രീലങ്കയും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങള്‍ക്ക് ലോണ്‍ കൊടുത്തു 'സഹായിച്ച്' പാപ്പരാക്കുന്ന ചൈനയെയാണ് ദക്ഷിണേഷ്യയ്ക്ക് കൂടുതല്‍ പരിചയം. പുതിയ റോളില്‍ ലോകശാക്തിബന്ധങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനാണ് ചൈനയുടെ ശ്രമം എന്നേ കരുതാനാവൂ.

യെമനില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദിയുടെ പിന്തുണയുള്ള പുറത്താക്കപ്പെട്ട ഭരണകൂടവും തമ്മില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തിനു ശമനമുണ്ടാക്കാനും ചൈന സുപ്രധാന ഇടപെടലുകള്‍ നടത്തുന്നു. സൗദിസഖ്യത്തിലുള്ള മറ്റു സുന്നി മുസ്ലിം രാജ്യങ്ങളും ഇറാനുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു വഴി തെളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇറാന്റെ ബദ്ധശത്രുവായ ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നു. ഇസ്രയേലില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ കഴിഞ്ഞവര്‍ഷം സൗദി അനുമതി നല്‍കിയിരുന്നു.

അടുത്തകാലം വരെ ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു സൗദി അറേബ്യ. 2018 ല്‍ സൗദിവിമതനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും അകന്നു. ഈ പശ്ചാത്തലം മുതലെടുത്താണ് ചൈനയുടെ രംഗപ്രവേശം.

Advertisment