ഇ യു രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യു കെ അതിര്‍ത്തികളില്‍ പരിശോധന ഒക്ടോബര്‍ മുതല്‍

author-image
athira p
New Update

ഡബ്ലിന്‍: അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഉല്‍പ്പന്ന സാധന സാമഗ്രികള്‍ക്ക് പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നതിന് ബ്രിട്ടീഷ് തീരുമാനം.സ്‌കോട്ടിഷ്, വെല്‍ഷ് സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് കസ്റ്റംസ്, സാനിറ്ററി, ഫൈറ്റോസാനിറ്ററി പരിശോധനകള്‍ ആരംഭിക്കുന്നത്.

Advertisment

publive-image

ഇതിനുള്ള യു കെ ബോര്‍ഡര്‍ ഓപ്പറേറ്റിംഗ് ടാര്‍ഗെറ്റ് മോഡല്‍ ബ്രിട്ടന്‍ പുറത്തിറക്കി.പല തവണ പ്രഖ്യാപിച്ചിട്ടും നടപ്പാക്കാതെ പോയ പരിശോധനാ നടപടികളാണ് ബ്രിട്ടന്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തെ ആശങ്കളോടെയാണ് അയര്‍ലണ്ടിലെയും മറ്റും ബിസിനസ് സ്ഥാപനങ്ങള്‍ നോക്കിക്കാണുന്നത്.

ഇതനുസരിച്ച് യു കെ അതിര്‍ത്തികളില്‍ ബ്രക്സിറ്റ് പരിശോധനകള്‍ ഒക്ടോബര്‍ 31ന് ആരംഭിക്കും.അയര്‍ലണ്ടില്‍ നിന്നും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മാംസം, പാല്‍, മത്സ്യം, സസ്യങ്ങള്‍ എന്നിവയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധനകളായിരിക്കും ഒക്ടോബര്‍ 31ന് തുടങ്ങുക.തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഐറിഷ് തുറമുഖങ്ങളില്‍ നിന്ന് നേരിട്ട് യു കെയിലേക്ക് ചരക്കുകള്‍ കൊണ്ടു പോകുന്ന ബിസിനസുകള്‍ക്കാണ് പുതിയ പരിശോധനകളും നിയന്ത്രണങ്ങളും നേരിടേണ്ടിവരിക. പുതിയ നിയമത്തെക്കുറിച്ച് ബന്ധപ്പെട്ടവരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.എന്നിരുന്നാലും പുതിയ പരിശോധനകള്‍ ഒക്ടോബറില്‍ ആരംഭിക്കണമെന്ന ഉറച്ച തീരുമാനമാണുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ യു കെ അതിര്‍ത്തി പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പല തവണ തീരുമാനിച്ചെങ്കിലും നടപ്പാക്കാതെ മാറ്റുകയായിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് നേരിട്ടുള്ള യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് പുതിയ നിയമങ്ങള്‍ ബാധകമാകില്ല.അതുപോലെ ബ്രിട്ടനില്‍ നിന്ന് നേരിട്ട് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കുള്ള ഇറക്കുമതിക്കായി ഏര്‍പ്പെടുത്തിയ പുതിയ റെഡ് /ഗ്രീന്‍ ലെയ്ന്‍ ക്രമീകരണങ്ങളെയും ഇത് ബാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കില്‍കെന്നിയിലെ ഗോട്ട്‌സ്ബ്രിഡ്ജ് റെയിന്‍ബോ ട്രൗട്ട് ഫാമടക്കമുള്ള നിരവധി സ്ഥാപനങ്ങളെ ബ്രിട്ടന്റെ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങളുടെ ഏതാണ്ട് 30%വും യുകെയിലേക്കാണ് പോകുന്നത്. ഈ മാറ്റങ്ങള്‍ വലിയ ദോഷം ചെയ്യുമെന്നാണ് ഇതിന്റെ നടത്തിപ്പുകാര്‍ പറയുന്നത്.കയറ്റുമതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ ഇതുപകരിക്കൂ. മാത്രമല്ല സമയം, ചെലവുകള്‍,ലോജിസ്റ്റിക്സ് പ്രശ്നങ്ങളും ഇതുണ്ടാക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

Advertisment