ഫാറ്റി ലിവറിൽ നിന്നു തിരികെ വരാം; പക്ഷേ സിറോസിസിലേക്ക് എത്തിയാൽ തിരിച്ചുവരവ് അസാധ്യം; അറിയേണ്ടത്

author-image
athira p
New Update

തിരുവനന്തപുരം : കരൾ പറയുന്നുണ്ട്–‘ഒന്നു വ്യായാമം ചെയ്യൂ, അമിതഭക്ഷണം കഴിക്കല്ലേ’ എന്നൊക്കെ. പക്ഷേ, ആരു കേൾക്കാൻ. വ്യായാമമൊന്നുമില്ലാതെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് അങ്ങനെ ജീവിക്കുമ്പോൾ കൊഴുപ്പ് കരളിൽ അടിഞ്ഞ് കരൾരോഗത്തിലേക്കാണു ചെന്നെത്തുന്നതെന്ന് അറിയുന്നില്ലെന്നു മാത്രം.

Advertisment

publive-image

60 വയസ്സിൽ കൂടുതലുള്ളവരിൽ കരൾരോഗം ഒട്ടേറെപ്പേർക്കുണ്ട്. പലപ്പോഴും പരിശോധനകളിൽ രോഗലക്ഷണം പ്രകടമാകാറില്ല. കരളിൽ കൊഴുപ്പ് അടിഞ്ഞുള്ള ഫാറ്റി ലിവർ രോഗമുണ്ടെന്നു പരിശോധനകളിൽ അറിഞ്ഞാൽ പോലും അതിനെ നിസ്സാരമായി കണ്ട് അമിതഭക്ഷണം കഴിച്ച് വ്യായാമമില്ലാതെ കഴിയുന്നവരുമുണ്ട്. ഇത് വർഷങ്ങൾക്കു ശേഷം ലിവർ സിറോസിസ് എന്ന രോഗാവസ്ഥയിലേക്കാവും കൊണ്ടുചെന്നെത്തിക്കുക.

കരൾ രോഗങ്ങൾക്ക് മദ്യപാനം പ്രധാന കാരണമാണ്. മദ്യപാനം കൊണ്ട് എല്ലാവർക്കും ഒരുപോലെ കരൾരോഗമുണ്ടാകുന്നില്ല. മദ്യപാനം കൊണ്ടുള്ള കരൾരോഗ സാധ്യത, ജനിതക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.  പത്തു പേർ ഒരേ അളവിൽ മദ്യം കഴിച്ചാൽ പത്തു പേർക്കും ഒരുപോലെയല്ല കരൾരോഗ സാധ്യത.  ജനിതകഘടന പ്രകാരം ചിലർക്ക് രോഗസാധ്യത കൂടിയിരിക്കും.  മദ്യം പൂർണമായി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.  മദ്യപിക്കുന്നില്ല എന്നതുകൊണ്ടു മാത്രം കരൾരോഗസാധ്യത ഇല്ലാതാകുന്നുമില്ല.  മദ്യപിക്കാത്തവർക്കും കരൾരോഗമുണ്ടാകുന്നുണ്ട്.

രാവിലെ എഴുന്നേറ്റാൽ വ്യായാമം ചെയ്യണമെന്നത് ചിട്ടയാക്കണമെന്നാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. എഴുന്നേറ്റാൽ പല്ലു തേക്കുന്നത് ചിട്ടയായതുപോലെ വ്യായാമവും നിർബന്ധമായി ചെയ്യുക. 20–30 മിനിറ്റ് എങ്കിലും അതിനായി മാറ്റിവയ്ക്കുക. പ്ലേറ്റ് നിറച്ച് ഭക്ഷണമെടുത്ത ശേഷം വയറ്റിൽ ഇനി സ്ഥലമില്ല എന്നു തോന്നുന്നതു വരെ കഴിക്കുന്ന ശീലവും ഒഴിവാക്കണം. അധിക കൊഴുപ്പ് കരളിൽ ശേഖരിക്കുന്നത് തടയാം. ഭക്ഷണം ഔഷധമെന്നതു പോലെ കഴിക്കണമെന്നാണു പറയുന്നത്.  ചെറിയ അളവിൽ. ഇങ്ങനെ ചെയ്താൽ കരൾ തിരിച്ചു സ്നേഹിക്കും.

ഫാറ്റി ലിവർ രോഗമാണെന്നു കണ്ടെത്തിയാൽ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും മരുന്നിലൂടെയുമെല്ലാം അതിൽനിന്നു തിരികെവരാനാകും. എന്നാൽ ഫാറ്റി ലിവർ രോഗം കാലക്രമേണ ലിവർ സിറോസിസ് ആയി മാറിക്കഴിഞ്ഞാൽ പിന്നെ തിരിച്ചുവരവ് അസാധ്യമാണ്. നില കൂടുതൽ വഷളാവാതെ നോക്കാമെന്നു മാത്രം. മദ്യം കഴിക്കുന്നവരിൽ പലരും വിചാരിക്കുന്നത് മദ്യപാനം നിർത്തിക്കഴിഞ്ഞാൽ പിന്നെ കരൾരോഗമുണ്ടാകില്ല എന്നാണ്. എന്നാൽ മദ്യപാനം കൊണ്ടുള്ള ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന ഘട്ടത്തിലാണെങ്കിൽ മാത്രമാണ് ഇതു ശരിയാകുക. ഈ ഘട്ടത്തിൽ മദ്യം പൂർണമായി നിർത്തിയാൽ രോഗത്തിൽ നിന്നു തിരിച്ചുവരാനാകും. എന്നാൽ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ് ആയി മാറിക്കഴിഞ്ഞാൽ ഇതു സാധ്യവുമല്ല.

‘‘ഞാൻ ബീയർ മാത്രമേ കഴിക്കൂ, എനിക്ക് കരൾരോഗമൊന്നും വരില്ലല്ലോ ഡോക്ടറേ’’ എന്നു ചോദിക്കുന്നവരുണ്ട്. ഇതും തെറ്റായ ധാരണയാണ്. ബീയർ കൂടുതൽ അളവിൽ കഴിക്കുമ്പോൾ ആൽക്കഹോൾ കൂടുതലായി ശരീരത്തിലെത്തുന്നു. മറ്റ് മദ്യങ്ങൾ കഴിക്കുന്നതുപോലെ തന്നെയാവും അപ്പോൾ.

കുറുക്കുവഴികളൊന്നുമില്ല. അമിതഭക്ഷണം ഒഴിവാക്കുക, ചിട്ടയായി വ്യായാമം ചെയ്യുക. അപ്പോൾ കരൾ തിരിച്ചുചോദിക്കും– ‘ഇതൊക്കെ ഇത്രകാലം എവിടെയായിരുന്നു?’.

Advertisment