മയക്കുമരുന്ന് വിപത്തിനെ നേരിടാന്‍ പുതുവഴികള്‍ തേടണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ദുഷ്ടലാക്കോ…?

author-image
athira p
New Update

ഡബ്ലിന്‍ : നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗത്തെ നേരിടാന്‍ അയര്‍ലണ്ട് മികച്ച വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുന്നോട്ടുവെയ്ക്കുന്നത് ഒട്ടേറെ ചോദ്യങ്ങള്‍. മയക്കുമരുന്നുപയോഗം നിയമപരമാക്കുന്ന പുതിയ പ്രവണതയ്ക്ക് പിന്നാലെ പോകാനുള്ള മനസ്സാണോ ഈ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് പൊതുസമൂഹം സംശയിക്കുന്നത്.

Advertisment

publive-image

അനധികൃത മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച വിഷയം പരിശോധിക്കുന്ന പുതിയ സിറ്റിസണ്‍സ് അസംബ്ലിയുടെ രൂപീകരണ യോഗത്തിലാണ് വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി ലിയോ വരദ്കറെത്തിയത്. ആദ്യ യോഗത്തിലെ ആമുഖ പ്രഭാഷണത്തില്‍ത്തന്നെ ഇത്തരമൊരു കാഴ്ചപ്പാട് മുന്‍കൂറായി നല്‍കേണ്ടിയിരുന്നോ എന്നും നിരീക്ഷകര്‍ ചോദിക്കുന്നു. ശനിയാഴ്ച ഡബ്ലിനിലെ മാലഹൈഡിലാണ് ആദ്യ യോഗം ചേര്‍ന്നത്.യോഗത്തിന് മുന്നോടിയായി നടത്തിയ റെക്കോഡ് ചെയ്ത പ്രസംഗത്തിലാണ് പ്രധാനമന്ത്രി വിവാദമായേക്കാവുന്ന അഭിപ്രായ പ്രകടനം നടത്തിയത്.

നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഉപയോഗത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നു പറഞ്ഞ വരദ്കര്‍ ഇതിനായി ലോകമെമ്പാടുമുള്ള മാറ്റങ്ങളും പാഠങ്ങളും മറ്റും കാണുകയും കേള്‍ക്കുകയും പഠിക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചത്.

മയക്കുമരുന്ന് ഉപയോഗം കുറ്റകരമല്ലാതാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര വീക്ഷണവും പരിഗണിക്കണം. യു എസ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിയമങ്ങളും ഡിക്രിമിനലൈസേഷനുകളും മനസ്സിലാക്കണം. ഇത് കാര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണോ മോശമാക്കുകയാണോ ചെയ്തതെന്ന് പഠിക്കണം. ഇതെല്ലാമുള്‍പ്പെട്ട ശുപാര്‍ശകളായിരിക്കണം നല്‍കേണ്ടതെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്.

അയര്‍ലണ്ടില്‍ ഉടനീളമുള്ള നിരവധി വ്യക്തികളെയും കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും ബാധിക്കുന്നതാണ് മയക്കുമരുന്നു പ്രശ്നമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വന്‍ തോതില്‍ ആളുകള്‍ മയക്കുമരുന്നിന് അടിമയാകുന്ന സ്ഥിതിയാണ്. അമിതോപയോഗം മൂലം നിരവധി കുടുംബങ്ങള്‍ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു.പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ മയക്കുമരുന്ന് മാഫിയയെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ എച്ച് എസ് ഇ ബോസ് പോള്‍ റീഡാണ് അസംബ്ലിയുടെ അധ്യക്ഷന്‍. തിരഞ്ഞെടുക്കപ്പെട്ട 99 പൗരന്മാരും അസംബ്ലിയിലുള്‍പ്പെടുന്നു. ഈ അസംബ്ലിയുടെ അവലോകന റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ പാര്‍ലമെന്ററി സമിതിയ്ക്ക് നല്‍കേണ്ടതുണ്ട്.നിയമനിര്‍മ്മാണം, പോളിസി ആന്റ് ഓപ്പറേഷന്‍സ്,സര്‍വീസ് ഡെലിവറി എന്നിങ്ങനെ മൂന്ന് മേഖലകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകളാണ് അസംബ്ലി നല്‍കേണ്ടത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരം ചര്‍ച്ചകളുണ്ടായിട്ടില്ലെന്ന് അധ്യക്ഷന്‍ പോള്‍ റീഡ് പറഞ്ഞു.അതിനാല്‍ ഇതിന്റെ ഭാഗമായി ദേശീയ സംവാദങ്ങളുണ്ടാകണമെന്ന് റീഡ് പറഞ്ഞു.അതില്‍ നിന്നും ഉള്‍ക്കാള്ളാവുന്ന ശുപാര്‍ശകളാകണം നല്‍കേണ്ടതെന്നും റീഡ് അഭിപ്രായപ്പെട്ടു.

Advertisment