Advertisment

കൂന്തലിന്റെ ജനിതക പ്രത്യേകതകൾ കണ്ടെത്തി, സുപ്രധാന നേട്ടവുമായി സിഎംഎഫ്ആർഐ

ബുദ്ധിശക്തി, മസ്തിഷ്ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീൻ എക്സ്പ്രഷൻ മാതൃകകളാണ് സിഎംഎഫ്ആർഐ ഗവേഷകർ പഠനവിധേയമാക്കിയത്

New Update
2

കൊച്ചി: കൂന്തലിന്റെ (ഇന്ത്യൻ സ്ക്വിഡ്) ജനിതക പ്രത്യേകതകൾ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്.

Advertisment

സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയൻസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് മുതൽകൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീൻ എക്സ്പ്രഷൻ മാതൃകകളാണ് സിഎംഎഫ്ആർഐ ഗവേഷകർ പഠനവിധേയമാക്കിയത്


സിഎംഎഫ്ആർഐയിലെ മറൈൻ ബയോട്കനോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.


വികസിത നാഡീവ്യൂഹം, ബുദ്ധിശക്തി, പ്രശ്നപരിഹാര കഴിവുകൾ, നിറംമാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളോട് കൂടിയ സമുദ്രജീവിയാണ് കൂന്തൽ. ഇവയുടെ ജനിതക പ്രത്യേകതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ജീൻ എക്സ്പ്രഷൻ പ്രൊഫൈലുകളാണ് സിഎംഎഫ്ആർഐ ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിലൂടെ, മനുഷ്യൻ ഉൾപ്പെടെയുള്ള ഉയർന്ന കശേരുകികളുമായി കൂന്തലിന് ജനിതകസാമ്യമുള്ളതായി കണ്ടെത്തി. പരിണാമപരമായ ബന്ധങ്ങളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.


കൂന്തലിന്റെ സങ്കീർണമായ മസ്തിഷ്ക വികാസം മനസ്സിലാക്കുന്നതിലൂടെ, ന്യൂറോ ബയോളജി, ബുദ്ധിശക്തി, നാ‍ഡീവ്യവസ്ഥയുടെ പരിണാമബന്ധങ്ങൾ എന്നീ മേഖലകളിൽ നിർണായക അറിവുകൾ നേടാൻ സഹായിക്കുമെന്ന് ഡോ സന്ധ്യ സുകുമാരൻ പറഞ്ഞു.


ന്യൂറൽ സർക്യൂട്ടുകൾ, ഓർമ, നാഡീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ വികസിപ്പിക്കാനും ഇത് സഹായിക്കും. എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിശേഷി, മസ്തിഷ്ക വികാസം, പരിണാമം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സുപ്രധാന മാതൃക ജീവിവർഗമാണ് (മോഡൽ ഓർഗാനിസം) കൂന്തലെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞെന്നും അവർ പറഞ്ഞു.


പുതിയ കണ്ടെത്തൽ, സുസ്ഥിര സമുദ്രവിഭവ മാനേജ്മെന്റ് രംഗത്തും വലിയ മുതൽകൂട്ടാകും. കടൽജീവികൾ പാരിസ്ഥിതിക മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ഈ ജനിതക കണ്ടെത്തലുകൾ വഴിയൊരുക്കും.


നേരത്തെ, ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിൽ മത്തി, കല്ലുമ്മക്കായ എന്നിവയുടെ സമ്പൂർണ ജനിതക രഹസ്യം കണ്ടെത്തിയിരുന്നു.

Advertisment