ജര്‍മന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയ്ക്ക് 40 വയസ്

author-image
athira p
New Update

ബര്‍ലിന്‍: 1983 ഏപ്രില്‍ 25നാണ് സ്റേറണ്‍ മാഗസിന്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ഡയറികള്‍ പുറത്തുവിട്ടുകൊണ്ട് ലോകത്തെ ഞെട്ടിക്കുന്നത്. എന്നാല്‍, ജര്‍മന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തമാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

Advertisment

publive-image

പിന്നീട് കുപ്രസിദ്ധമായി മാറിയ ആ വാര്‍ത്താസമ്മേളനത്തില്‍ 12 കറുത്ത നോട്ട്ബുക്കുകളുമായാണ് സ്റ്റേണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പങ്കെടുത്തത്. സ്റേറണ്‍ റിപ്പോര്‍ട്ടര്‍ ഗെര്‍ഡ് ഹീഡ്മാന്‍ ഡയറികളുമായി പോസ് ചെയ്യുന്ന ചിത്രം ആഗോള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

മൂന്നു ദിവസത്തിനു ശേഷം ഡയറികളിലെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടുകളുമായി സ്റ്റേണിന്റെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി. നാലു ലക്ഷമാണ് ഈ ഒറ്റ പതിപ്പ് വഴി സ്റേറണിന്റെ പ്രചാരത്തില്‍ രേഖപ്പെടുത്തിയ വര്‍ധന.

വളരെ വ്യക്തിപരമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്നത്. 1936ലെ ഒളിമ്പിക്സ് കാണാന്‍ ടിക്കറ്റ് വേണമെന്ന പങ്കാളി ഇവ ബ്രൗണിന്റെ ആവശ്യം ഹിറ്റ്ലറെ അസ്വസ്ഥനാക്കിയതു പോലുള്ള കാര്യങ്ങള്‍. ഇതില്‍ പറയുന്ന കാര്യങ്ങള്‍ യഥാര്‍ഥമല്ലെന്ന് അന്നു തന്നെ ചരിത്രകാരന്‍മാരും മറ്റു മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചിരുന്നു.

പിന്നീട് ഫെഡറല്‍ ക്രിമിനല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡയറികള്‍ വ്യാജമായി നിര്‍മിച്ചതാണെന്നതിനു തെളിവ് കിട്ടിയത്. 1950നു ശേഷം വികസിപ്പിച്ചെടുത്ത ഇനം കടലാസുകളാണ് ഈ നോട്ട്ബുക്കുകളിലെല്ലാം ഉണ്ടായിരുന്നത്!

പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് നടപടിയെടുത്തു. റിപ്പോര്‍ട്ടര്‍ ഗെര്‍ഡ് ഹീഡ്മാനും വ്യാജ ഡയറി നിര്‍മിച്ച കോണ്‍റാഡ് കുജാവുവും കോടതി കയറി. ഇരുവര്‍ക്കും ജയില്‍ ശിക്ഷ കിട്ടി. കുജാവും 2000ത്തില്‍ മരിച്ചു. ഹീഡ്മാന്‍ ഹാംബുര്‍ഗില്‍ ജീവിച്ചിരിക്കുന്നു.

കലാവസ്തുക്കളുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നു കുജാവു. നാസി അനുകൂലമയായി ഫ്രിറ്റ്സ് സ്ററീഫലിനെ കബളിപ്പിക്കാനാണ് യഥാര്‍ഥത്തില്‍ ഇയാള്‍ വ്യാജ ഡയറികള്‍ നിര്‍മിച്ചത്. സ്ററീഫല്‍ ഇത് ഹീഡ്മാനു കൈമാറുകയായിരുന്നു. തുടര്‍ന്ന്, പൂര്‍വ ജര്‍മനിയില്‍ ഒരു വിമാനാപകടം നടന്ന സ്ഥലത്തുനിന്നു കിട്ടിയത് എന്ന അവകാശവാദത്തോടെയാണ് ഡയറികള്‍ പുറത്തുവിട്ടത്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അപകടം എന്നാണ് സ്റേറണ്‍ മാഗസിന്‍ ഈ സംഭവത്തെ പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്. ഇതുണ്ടാക്കിയ ആഘാതത്തില്‍ നിന്നു കരകയറാന്‍ വര്‍ഷങ്ങളാണ് അവര്‍ക്കു വേണ്ടിവന്നത്.

Advertisment