ജര്‍മന്‍ ചാന്‍സലറുമായി സെലന്‍സ്കി കൂടിക്കാഴ്ച നടത്തി

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ യുക്രെയ്ന് പദ്ധതിയില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം വ്യക്തമാക്കി.
publive-image

Advertisment

അതേസമയം, റഷ്യ നിയമവിരുദ്ധമായി കൈയടക്കിയ തങ്ങളുടെ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യാക്രമണത്തിന് തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യമായ കാലത്തോളം യുക്രെയ്നെ സഹായിക്കുമെന്ന വാഗ്ദാനമാണ് ഷോള്‍സ് നല്‍കിയത്. യുക്രെയ്ന് 2.7 ബില്യണ്‍ യൂറോയുടെ ആയുധങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അനുദിനമെന്നോണം നടക്കുന്ന റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അത്യാധുനിക ജര്‍മന്‍ ലെപ്പാര്‍ഡ് ടാങ്കുകള്‍, കൂടുതല്‍ വിമാനവേധ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്ന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധ സഹായമാണ് ഇതെന്ന് സെലന്‍സ്കി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇറ്റലിയില്‍നിന്നാണ് സെലന്‍സ്കി ജര്‍മനിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ യാത്രയില്‍ രണ്ട് ജര്‍മന്‍ യുദ്ധവിമാനങ്ങളും അനുഗമിച്ചിരുന്നു. റോമില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisment