ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള വിദേശ കുടിയേറ്റം 2022ല്‍ 606,000 പിന്നിട്ടു. ഗ്ളാസ്ഗോയിലെ ആകെ ജനസംഖ്യയ്ക്കു തുല്യമാണ് ഈ സംഖ്യ. ഇങ്ങനെയൊരു സാഹചര്യത്തില്‍, കുടിയേറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്കു കടക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.
/sathyam/media/post_attachments/iayTWZT2Mdk9AKJCkoBk.jpg)
സംഖ്യ വളരെ ഉയരത്തിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ടോറികള്‍ക്കുള്ള ആശങ്ക പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ ആവശ്യം കൂടിയാണ്. ആഭ്യന്തര മന്ത്രി സുവേല ബ്രേവര്‍മാന്‍ ആകട്ടെ, തുടക്കം മുതല്‍ കുടിയേറ്റക്കാരോട് അനുഭാവമില്ലാത്ത നിലപാടാണ് സ്വീകരിച്ചു പോരുന്നതും.
2021ല്‍ നെറ്റ് മൈഗ്രേഷന്‍ 488,000 മാത്രമായിരുന്ന സ്ഥാനത്താണ് ഒറ്റ വര്‍ഷത്തെ കുതിച്ചുചാട്ടം. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരുടെ കുത്തൊഴുക്കാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുക്രെയ്ന്‍, ഹോങ്കോങ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ വരവും പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
2019ല്‍ രേഖപ്പെടുത്തിയ 226,000 എന്ന നെറ്റ് മൈഗ്രേഷന്‍ സംഖ്യയുടെ താഴത്തേക്ക് കുടിയേറ്റം എത്തിക്കുമെന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വാഗ്ദാനമാണ് എങ്ങുമെത്താതെ പോയിരിക്കുന്നത്. എന്നാല്‍, പ്രകടനപത്രികയിലെ ഈ വാഗ്ദാനം സഫലമാക്കുക എന്നതു തന്നെയാണ് തന്റെ സര്‍ക്കാര്‍ ഇപ്പോഴും ലക്ഷ്യമാക്കുന്നതെന്ന് സുനാക് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. സംഖ്യ കൂടുതലാണെങ്കിലും സാഹചര്യം നിയന്ത്രണാതീതമല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വിദേശ വിദ്യാര്‍ഥികള്‍ക്ക് ആശ്രിതരെ കൂടെ കൂട്ടാനുള്ള വ്യവസ്ഥയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. കുടിയേറ്റ വകുപ്പ് മന്ത്രി റോബര്‍ട്ട് ജെന്റിക്ക് കൂടുതല്‍ കടുത്ത നടപടികള്‍ക്കുള്ള തയാറെടുപ്പിലുമാണ്.