ഡബ്ലിന്‍: ഓണ്‍ ലൈന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സമഗ്രമായ തൊഴില്‍ പദ്ധതികള്‍ ഉറപ്പ് വരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്നു.യൂബര്‍, ഡെലിവരൂ എന്നിവ അടക്കമുള്ള നൂറുകണക്കിന് സ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും,സംരക്ഷണവും നല്‍കാന്‍ ഇതുവഴി തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.
ഇ യൂ എക്സിക്യൂട്ടീവ് പ്രഖ്യാപിച്ച ഇപ്പോഴത്തെ കരട് നിയമങ്ങള്‍ ആഗോളതലത്തില്‍ ഡെലിവറി ,ഓണ്‍ലൈന്‍ തൊഴിലാളികളെ കരുതികൊണ്ടുള്ള ആദ്യത്തെ നിയമനിര്‍മ്മാണമാണ്.
ഇ യൂ അഗീകരിച്ച നിയമത്തിന്റെ ഡ്രാഫ്റ്റ് പതിപ്പില്‍, ഏഴ് മാനദണ്ഡങ്ങളില്‍ മൂന്ന് മാനദണ്ഡങ്ങളെങ്കിലും പാലിക്കുകയാണെങ്കില്‍ കമ്പനികളെ തൊഴിലുടമകളായി പരിഗണിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ തൊഴിലാളികളുടെ മികവ് നിരീക്ഷിക്കുക, ജോലി സമയം തിരഞ്ഞെടുക്കാനുള്ള ജീവനക്കാരുടെ അവകാശം പരിമിതപ്പെടുത്തുക, അവരുടെ ജോലികള്‍ നിയന്ത്രിക്കുക, മൂന്നാം കക്ഷികള്‍ക്കായി ജോലി ചെയ്യുന്നതില്‍ നിന്ന് അവരെ തടയുക, ശമ്പളത്തിന് ഉയര്‍ന്ന പരിധി നിശ്ചയിക്കുക, അവരുടെ പൊതു പെരുമാറ്റ രീതികളില്‍ നിയമങ്ങള്‍ ക്രമീകരിക്കുക, നിയന്ത്രിക്കുക എന്നിവയില്‍ മൂന്നെണ്ണമെങ്കിലും നിര്‍ദേശിക്കപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് കമ്പനിയുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരും.
27 രാജ്യങ്ങളിലെ യൂറോപ്യന്‍ യൂണിയനില്‍ ഉടനീളമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കമ്പനികളിലെ 28 ദശലക്ഷം തൊഴിലാളികളില്‍ 4.1 ദശലക്ഷത്തോളം പേര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമാകുമെന്ന് ഇ യൂ എക്‌സിക്യൂട്ടീവ് പറഞ്ഞു.
ഒരു തൊഴിലാളി ജീവനക്കാരനാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ സൂചകമായ ഒരു ലിസ്റ്റ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഇ യൂ നിര്‍ദേശിക്കുന്നു.തൊഴിലാളിക്ക് ഒരു നിശ്ചിത വരുമാനം നല്‍കുന്നുണ്ടോ,, നിര്‍വചിക്കപ്പെട്ട ജോലി സമയവും ജോലി സമയവും, തൊഴിലുടമയുടെ മേല്‍നോട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നിവയും പരിശോധിക്കപ്പെടും.
എന്നാല്‍ ഇ യു രാജ്യങ്ങളിലെ നിയമനിര്‍മ്മാതാക്കളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളെ യൂബർ അടക്കമുള്ള സ്ഥാപനങ്ങള്‍ വിമര്‍ശിച്ചു രംഗത്ത് വന്നിട്ടുണ്ട്.
ഭൂരിഭാഗം പ്ലാറ്റ്ഫോം തൊഴിലാളികളും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സമയക്രമങ്ങളും ഇതിലൂടെ ഇല്ലാതെയാവുമെന്ന് യുബര്‍ വൈസ് പ്രസിഡന്റ് അനബെല്‍ ഡയസ് കാല്‍ഡെറോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.ബോള്‍ട്ട്, ഡെലിവറൂ, ഡെലിവറി ഹീറോ, ഗ്ലോവോ, ഉബര്‍, വോള്‍ട്ട് എന്നിവ അംഗങ്ങളായ യൂറോപ്പിലെ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ക്കെല്ലാം ഇതേ അഭിപ്രായമാണുള്ളത്.എന്നാല്‍ തൊഴിലാളികള്‍ ചൂഷണത്തിന് വിധേയരാവില്ല എന്നുറപ്പ് വരുത്തുകയാണ് ഇ യൂ വിന്റെ ലക്ഷ്യം.
നിയമനിര്‍മ്മാണത്തിന് മുമ്പായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരും.