മോസ്കോ: വാഗ്നര്‍ കൂലിപ്പട്ടാളത്തിനും അതിന്റെ മേധാവി യിവ്ജെനി പ്രിഗോഷിനുമെതിരായ കലാപക്കുറ്റം ഒഴിവാക്കിയിട്ടില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍. പ്രിഗോഷിന്‍ നടത്തിയത് രാജ്യദ്രോഹമാണെന്നും പിന്നില്‍നിന്നുള്ള കുത്താണെന്നും പ്രസിഡന്റ് പുടിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രിഗോഷനെ അയല്‍ രാജ്യമായ ബെലാറസിലേക്കു പോകാന്‍ അനുവദിച്ചിരുന്നു.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്ന കരാറിലാണ് റഷ്യയും വാഗ്നര്‍ ഗ്രൂപ്പും എത്തിയതെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ പറയുന്നു. വാഗ്നര്‍ പട്ടാളത്തിന് സുരക്ഷ ഉറപ്പാക്കുന്നതാണ് കരാറെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കലാപശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രിഗോഷിന് കൂടുതല്‍ മുന്നോട്ടുപോകാനില്ലെന്നും ഇതിലും ചെറിയ നീക്കങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കിയ പാരമ്പര്യമാണ് പുടിനെന്നും പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഇയാന്‍ ബ്രെമര്‍ അഭിപ്രായപ്പെടുന്നു. ജൂലൈ ഒന്നുമുതല്‍ വാഗ്നര്‍ സേനയെ ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമാക്കാന്‍ നേരത്തേ റഷ്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍, ഈ തീരുമാനത്തില്‍ മാറ്റമുണ്ടോ എന്നു വ്യക്തമല്ല.
അതേസമയം, മോസ്കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുതിന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലെന്ന വിശദീകരണവുമായി പ്രിഗോഷിനും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം അറിയിക്കാനുള്ള മാര്‍ച്ച് മാത്രമായിരുന്നു അതെന്നും, വീഡിയോ സന്ദേശത്തില്‍ പറയുന്നു.
വാഗ്നര്‍ സേനാംഗങ്ങളുടെ നാശം ഒഴിവാക്കുക, സ്ഥാനത്തിന് നിരക്കാത്ത നിലയില്‍ വന്‍തോതില്‍ പിഴവുകള്‍ വരുത്തിയ സൈനിക ഉദ്യോഗസ്ഥരെ തുറന്നുകാട്ടുക എന്നിവയായിരുന്നു തന്റെ ലക്ഷ്യമെന്നും പ്രിഗോഷിന്‍.
രാജ്യത്തുടനീളം വലിയ സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ സേനയ്ക്ക് വളരെ എളുപ്പത്തില്‍ റഷ്യന്‍ പട്ടാളത്തെ മറികടക്കാനും തങ്ങളുടെ പാതയില്‍ തടയാനും കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ വാഗ്നര്‍ സേന കീഴ്പ്പെടുത്തിയ പ്രദേശങ്ങളില്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കാനായെന്നും പ്രിഗോഷിന്‍. തന്റെ സേന മോസ്കോ ലക്ഷ്യമാക്കി 780 കിലോമീറ്ററോളം പിന്നിട്ടിട്ടും റഷ്യന്‍ സൈന്യത്തിന് ഒന്നും ചെയ്യാനായില്ലെന്നും ഇയാള്‍ പറയുന്നു.
വാഗ്നനറുകളെ പോലുള്ളവരാണ് ആദ്യം ആക്രമണം നടത്തിയിരുന്നതെങ്കില്‍ യുൈ്രകന്‍ നേരത്തെ പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും അവകാശവാദം.
ജൂലൈ ഒന്നോടെ വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് റഷ്യന്‍ പ്രതിരോധസേനയുമായി ലയിപ്പിക്കുന്നതിനും ശ്രമമുണ്ടായി. എന്നാല്‍ പ്രതിരോധ മന്ത്രാലയവുമായി കരാറുണ്ടാക്കുന്നതിന് തങ്ങളുടെ കമാന്‍ഡര്‍മാര്‍ എതിരായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 ഓളം വാഗ്നറുകള്‍ കൊല്ലപ്പെട്ടുവെന്നും പ്രിഗോഷിന്‍ വെളിപ്പെടുത്തി.