മോസ്കോ: റഷ്യന്‍ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത വാഗ്നര്‍ ഗ്രൂപ്പ് കൂലിപ്പ്ട്ടാളത്തിനെതിരേ ചുമത്തിയിരുന്ന കുറ്റങ്ങളെല്ലാം റഷ്യന്‍ അധികൃതര്‍ റദ്ദാക്കി. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരത്തെ സമ്മതിച്ചിരുന്നതു പോലെ, വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യിവ്ജെനി പ്രിഗോഷിനെ സ്വതന്ത്രനായി ബലാറസിലേക്കു പോകാനും അനുവദിച്ചു.
/sathyam/media/post_attachments/9trCQNuTGDVkmKXkCixI.jpg)
വാഗ്നര്‍ ഗ്രൂപ്പിന്റെ പക്കലുള്ള ആയുധങ്ങളെല്ലാം റഷ്യന്‍ സേനയ്ക്കു കൈമാറുമെന്നും ധാരണ. ഗ്രൂപ്പിലെ അംഗങ്ങളായ കൂലിപ്പട്ടാളക്കാര്‍ക്ക് റഷ്യന്‍ സൈന്യത്തില്‍ ചേരുകയോ, വീടുകളിലേക്കു മടങ്ങുകയോ, അയല്‍രാജ്യമായ ബലാറസിലേക്കു പോകുകയോ ചെയ്യാം.
ഇരുപക്ഷത്തിനുമിടയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയ ബലറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട ഒരു സൈനിക താവളം വാഗ്നര്‍ കൂലിപ്പട്ടാളത്തിന് വാഗ്ദാനം ചെയ്തതായും അവരില്‍നിന്ന് യുദ്ധാനുഭവങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും ലുകാഷെങ്കോ പറഞ്ഞു. എന്നാല്‍, ബലറസില്‍ വാഗ്നര്‍ റിക്രൂട്ട്മെന്റ് സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ലുകാഷെങ്കോ വ്യക്തമാക്കി.
ഇതിനിടെ, വാഗ്നര്‍ ഗ്രൂപ്പിനെ ബലറസിലെ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി വിക്ടര്‍ ഖ്രെന്നിക്കോവ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പ്രിഗോഷിനുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയെന്നാണ് സൂചന.
നേരത്തെ, വാഗ്നര്‍ ഗ്രൂപ്പിനെ റഷ്യന്‍ സേനയുടെ ഭാഗമാക്കാന്‍ നടത്തിയ നീക്കങ്ങളാണ് പ്രിഗോഷിന്റെ വിമത മുന്നേറ്റം വരെയെത്തുന്ന രീതിയില്‍ സംഘര്‍ഷത്തിനു കാരണമായത്.