തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ സർക്കാർ മേഖലയിലെ വാക്സിനേഷൻ പൂർണമായും നിലച്ചു. കൂടുതൽ വാക്സിനെത്തിയില്ലെങ്കിൽ നാളത്തോടെ സംസ്ഥാനത്താകെ വാക്സിനേഷൻ നിലക്കുമെന്നതാണ് സാഹചര്യം.
സ്ഥിതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേന്ദ്രം നൽകുന്ന 30 ലക്ഷം ഡോസ് വാക്സിൻ എത്തിയാലും അടുത്തമാസവും ക്ഷാമം തുടരുമെന്നാണ് സർക്കാർ കണക്ക്. ഇന്ന് 2 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്.
എറണാകുളത്ത് കോവിഷിൽ വാക്സിന്‍ തീർന്നു. നാളെ മുതൽ കോവാക്സിന്‍റെ വിതരണം മാത്രമേ ഉണ്ടാക്കൂ. കോഴിക്കോടും തൃശൂരും നാളെ വാക്സിനേഷൻ നടക്കില്ല. തിരുവനന്തപുരത്തും കൊല്ലത്തും സർക്കാർ മേഖല ഇന്ന് അടഞ്ഞുകിടന്നു. നാലര ലക്ഷം ഡോസ് വരെ ഒറ്റ ദിവസം നൽകി റെക്കോർഡിട്ട സംസ്ഥാനത്താണ് ഈ സ്ഥിതി.
ഇന്ന് പ്രവർത്തിച്ചത് 887 കേന്ദ്രങ്ങൾ മാത്രമാണ്. കേരളം പത്ത് ലക്ഷം വാക്സിൻ ഉപയോഗിച്ചില്ലെന്ന് കേന്ദ്രം വിമർശനമുയർത്തി ദിവസങ്ങൾക്കകമാണ് വാക്സിൻ തീർന്ന് കേന്ദ്രം തന്നെ മറുപടി പറയേണ്ടി വരുന്ന പുതിയ സാഹചര്യം.
മൂന്നാം തരംഗവും, പ്രായമായവരുടെ ജനസംഖ്യ കണക്കിലെടുത്ത് ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
30 ലക്ഷം ഡോസ് വാക്സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 22 ലക്ഷവും രണ്ടാം ഡോസുകാർക്ക് വേണ്ടി വരുന്നതിൽ 8 ലക്ഷം പേർക്കേ പുതുതായി ആദ്യ ഡോസ് നൽകാനുമാകൂ. ചുരുക്കത്തിൽ വരും മാസവും സംസ്ഥാനത്ത് വാക്സിനേഷൻ മുടന്തുന്ന സാഹചര്യമാണ് ഉള്ളത്.