കരിപ്പൂർ വിമാനത്താവളം പോലെ വലിയ റിസ്‌ക്കുള്ള ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ 'പാരോ എയർ പോർട്ട്.'ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള രാജ്യമാണ് ഭൂട്ടാൻ. ഭാരതവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഭൂട്ടാൻ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പറുദീസയാണ്. ഊഷ്മളമായ കാലാവസ്ഥയും ആതിഥ്യമര്യാദയും കൊണ്ട് ലോകമെങ്ങും കീർത്തിപെറ്റ നാട്.
ഭൂട്ടാനിലെ പാരോ എയർപോർട്ട് പ്രകൃതിദത്ത സൗന്ദര്യത്തിന്റെ പ്രതീകമാണെന്നുതന്നെ പറയാം. മലനിരകളാൽ ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് ഒരു ചെറിയ എയർപോർട്ട്. അതുകൊണ്ടുതന്നെ ഏറെ അപകടകരവുമാണ്.
ഈ എയർപോർട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പ്രത്യേക പരിശീലനം സിദ്ധിച്ച പൈലറ്റുമാർ തന്നെ വേണം. ലോകത്തു 8 പൈലറ്റുമാർ മാത്രമാണ് പാരോ എയർപോർട്ടിൽ വിമാനം ഇറക്കാനും ടേക്ക് ഓഫ് ചെയ്യാനും ഇതുവരെ പരിശീലനം നേടിയിട്ടുള്ളവർ. ഇവർക്ക് മാത്രമാണ് ഇവിടെ വിമാനം പറത്താൻ അനുമതിയുമുള്ളൂ.
18000 അടി ഉയരവും ജാനവാസമുള്ളതുമായ മലനിരകൾക്കിടയിലൂടെ പറന്നെത്തുന്ന വിമാനത്തിന് അത്ര ഉയരത്തിൽ നിന്ന് റൺവേ ദൃശ്യമാകുക എളുപ്പമല്ല. ശക്തമായ കാറ്റാണിവിടെ എപ്പോഴുമടിക്കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും ചെറിയ റൺവേയുള്ള (6500 അടി നീളം) എയർ പോർട്ട് കൂടിയാണിത്. ഇത്ര ചെറിയ റൺവേയിൽ നിന്ന് പറന്നുയർന്ന് വലിയ മലനിരകൾ താണ്ടുക എന്നത് സാധാരണ പൈലറ്റുമാർക്ക് അപ്രാപ്യമായ കാര്യമാണ്.
ഇവിടെ പകൽ മാത്രമേ വിമാനങ്ങൾക്ക് ലാൻഡിങ് അനുവദിക്കുകയുള്ളു. അതും തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ മാത്രം. രാത്രിയിൽ എമർജൻസി ലാൻഡിങ് വേണ്ടിവന്നാൽ അതിനുള്ള പ്രകാശ സജ്ജീകരണങ്ങൾ ബൃഹത്തായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇത് അത്യാവശ്യമെന്നു തോന്നുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രം. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമാണ് പാരോ. ഒരു വർഷം മുപ്പതിനായിരം ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്.
ബുദ്ധ എയർലൈൻസ് ആണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. മിക്കയാൾക്കാരും ചെറുവിമാനങ്ങളിൽ ഇവിടെനിന്നു അയൽരാജ്യമായ ഇന്ത്യയിലെത്തി അവിടെനിന്നു മറ്റുഭാഗങ്ങളിലേക്കു പോകുകയാണ് പതിവ്.
'പാരോ ചൂ' എന്ന നദിക്കരയിലെ പാരോ എന്ന ഗ്രാമത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് എയർ പോർട്ടിന് പാരോ എന്ന പേര് വീണുകിട്ടിയതും....