കോഴിക്കോട്: ജൂലൈ 1, 2017ന് ജിഎസ്ടി പ്രാബല്യത്തിൽ വന്നതുമുതൽ ഇന്ധനം ജിഎസ്ടി യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപകമായി ഉയർന്നു. ഇന്ധന വില അമിതമായി ഉയർന്ന സാഹചര്യത്തിൽ, കൊവിഡ്19 പശ്ചാത്തലത്തിൽ സമസ്തമേഖലകളിലും സാമ്പത്തികഞെരുക്കം ബോധ്യപ്പെട്ട നിരവധി സംസ്ഥാന സർക്കാരുകൾ വിലവർദ്ധനവ് മൂലം ലഭിക്കുന്ന അമിത നികുതി കുറച്ചിട്ടും (ലിറ്ററിന് ഒരു രൂപ മുതൽ 10 രൂപ വരെ) കേരളം കുറയ്ക്കില്ലെന്ന് കേരള ധനമന്ത്രിയുടെ ഉറച്ച നിലപാടിൽ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഓൺലൈൻ യോഗം ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ കേന്ദ്ര പ്രീ-ബഡ്ജറ്റ് ചർച്ചയിൽ ഈ ആവശ്യം അസോസിയേഷൻ ഉന്നയിച്ചു എങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇപ്പോൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഉണ്ടായ ശക്തമായ എതിർപ്പിന്റെയും, സമ്മർദ്ദത്തിന്റെയും ഫലമായാണ് സംസ്ഥാനങ്ങൾ അനുകൂലിക്കുകയാണെങ്കിൽ ഇന്ധനം ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ തയ്യാറായത്.
എന്നാൽ എതിർപ്പില്ല എന്ന് പറയുകയും അഞ്ചു കൊല്ലത്തെ നഷ്ടപരിഹാരവും, കോമ്പൻസേഷനും വേണമെന്ന ഉപാധികൾ മുന്നോട്ട് വെക്കുന്ന ജിഎസ്ടിയുടെ നേർപകുതി ലഭിക്കുന്ന കേരള ധനമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനതയുടെ ദുരിതം മനസ്സിലാക്കി ഉപാധികൾ ഇല്ലാതെ കേരള സർക്കാർ പിന്തുണയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷെവലിയർ സി. ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. മുൻ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണർ അഡ്വക്കറ്റ് എം.കെ അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.