ഓൺലൈൻ വിപണിയിൽ പുതിയ നിയമങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഇ-കൊമേഴ്സ് കമ്പനികൾ. ആമസോണും ടാറ്റ ഗ്രൂപ്പും സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ നിരവധി പേരാണ് ചട്ടങ്ങൾ ബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ചിരിക്കുന്നത്.
ശുപാർശ ചെയ്തിരിക്കുന്ന കരട് നിയമങ്ങളിൽ ജൂലൈ ആറ് വരെയാണ് നിർദ്ദേശം സമർപ്പിക്കാനുള്ള സമയം. ഈ തീയതി നീട്ടിയേക്കുമെന്നാണ് വിവരം. ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനാണ് ജൂൺ 21 ന് കേന്ദ്രസർക്കാർ പുതിയ നിയമ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങൾ പ്രകാരം ഫ്ലാഷ് സെയിൽ ഉണ്ടാവില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കും, പരാതി പരിഹാര സംവിധാനം നിർബന്ധമാക്കും. ഇത് നിലവിൽ ആമസോണും ഫ്ലിപ്കാർട്ടുമൊക്കെ അവലംബിക്കുന്ന പ്രവർത്തന രീതികൾ പൊളിച്ചെഴുതാൻ കാരണമാകും.
റിലയൻസ് ഇന്റസ്ട്രീസിയുടെ ജിയോ മാർട്ടും ടാറ്റയുടെ ബിഗ് ബാസ്കറ്റും, സ്നാപ്ഡീലുമൊക്കെ വിപണിയിൽ ഇടപെടൽ ശക്തിപ്പെടുത്താനിരിക്കെയാണ് പുതിയ നിയമങ്ങൾ വരുന്നത്. കൊവിഡ് ഇപ്പോൾ തന്നെ റീടെയ്ൽ ബിസിനസിന് പ്രതിസന്ധിയായിട്ടുണ്ടെന്നും പുതിയ നിയമത്തിലെ ചില ചട്ടങ്ങൾ ഇപ്പോഴത്തെ നിയമത്തിൽ തന്നെ ഉള്ളതാണെന്നുമെല്ലാം ആമസോൺ ഇതിനോടകം വാദിച്ചിട്ടുണ്ട്.