'കെ സ്വിഫ്റ്റില്‍ കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ട്'; സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനെന്നും ആന്റണി രാജു

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: കെ സ്വിഫ്റ്റില്‍ കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ സ്വിഫ്റ്റിന് കഴിയും. സ്വിഫ്റ്റിന്റെ വരുമാനത്തിന്റെ മുഴുവന്‍ തുകയും നല്‍കുന്നത് കെഎസ്ആര്‍ടിസിക്കാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ കെഎസ്ആര്‍ടിസി ശമ്പളത്തിനെ സംബന്ധിച്ച് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ശമ്പള പരിഷ്‌കരണ കരാറനുസരിച്ച് എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുമ്പ് ശമ്പളം നല്‍കുമെന്നാണ് വ്യവസ്ഥ. ഡിസംബര്‍ ഒമ്പതായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ഇത് ഉന്നയിച്ചെങ്കിലും മന്ത്രി കെ സ്വിഫ്റ്റിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു.

കെ സ്വിഫ്റ്റ് കൊണ്ടുവന്നത് കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനും സംരക്ഷിക്കാനുമാണെന്ന് ആന്റണി രാജു പറഞ്ഞു. 10 വര്‍ഷം കഴിഞ്ഞാല്‍ സ്വിഫ്റ്റിന്റെ ആസ്തി കെഎസ്ആര്‍ടിസിക്ക് ലഭിക്കും. കെ സ്വിഫ്റ്റിന് ലാഭകരമായ റൂട്ടുകള്‍ മാത്രമല്ല നല്‍കിയത്. കെഎസ്ആര്‍ടിസിയുടേയും സ്വിഫ്റ്റിന്റെയും കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഒരാള്‍ തന്നെയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Advertisment