രാജകീയപദവി ഉപേക്ഷിച്ച് 2020 ൽ ഭാര്യ മേഗനൊപ്പം കൊട്ടാരം വിട്ടിറങ്ങിയ ബ്രിട്ടനിലെ ഇളയ രാജകുമാരൻ പ്രിൻസ് ഹാരി എഴുതിയ പുസ്തകം ഇപ്പോൾ വിൽപ്പന പൊടിപൊടിക്കുകയാണ്. സോറി, പുസ്തകം എഴുതിയത് അദ്ദേഹമല്ല. മറ്റൊരു വ്യക്തിയാണ്. പ്രിൻസ് ഹാരി പറഞ്ഞ വസ്തുതകൾ പകർത്തിയെഴുതിയ വ്യക്തിക്ക് നൽകിയ പ്രതിഫലം ഇന്ത്യൻ രൂപ 8.23 കോടിക്ക് തത്തുല്യമായ തുകയാണ്.
പുസ്തകത്തിന്റെ പേരാണ് സ്‌പെയര്‍ (SPARE). 'പെൻഗ്വിൻ റാൻഡം' ആണ് പുസ്തകത്തിന്റെ പ്രസാധകർ. അവർ പ്രിൻസ് ഹരിക്കു നൽകിയ പ്രതിഫലം 164 കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണ്. പുസ്തകത്തിന്റെ വില 2778 രൂപ. ചില സ്റ്റോറുകളിൽ ഇത് പകുതിവിലയ്ക്കും ലഭിക്കുന്നു. ആമസോണിൽ വില 1389 രൂപ. 13 ലക്ഷം കോപ്പികളും 4 ലക്ഷം ഇ ബുക്കുകളും അവർ പൂർത്തിയാക്കി വച്ചിരിക്കുകയാണ്. അച്ചടി അനുസ്യൂതം തുടരുന്നു.
പ്രിൻസ് ഹാരിയുമായി 4 ബുക്കുകൾക്കുകൂടി പെൻഗ്വിൻ കരാർ ഒപ്പുവച്ചിരിക്കുകയാണ്. ഇതിൽ ഒരെണ്ണം ഭാര്യ മേഗനുമൊപ്പമാണ് എഴുതുക. അതിനുള്ള തുകയുടെ കരാർ ഇരു കൂട്ടരും പുറത്തുവിട്ടിട്ടില്ല.
ഇന്നലെ വിൽപ്പനയുടെ ആദ്യദിവസം പുസ്തകത്തിന്റെ നാല് ലക്ഷം കോപ്പികളാണ് വിൽക്കപ്പെട്ടത്. തൻ്റെ 10 മത്തെ വയസ്സുമുതൽ രാജകൊട്ടാരം വിടുന്നതുവരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തിൽ പ്രിൻസ് ഹാരി വിവരിച്ചിരിക്കുന്നത്. ജ്യേഷ്ഠൻ വില്യമുമായുള്ള അഭിപ്രായവ്യത്യാസങ്ങളും രണ്ടാനമ്മ കെമില്ലയോടുള്ള വെറുപ്പും പിതാവ് ചാൾസ് രാജകുമാരൻ തന്നെ ഒരു മകനെന്ന രീതിയിൽ സ്നേഹിക്കാതിരുന്നതുമെല്ലാം പുസ്തകത്തിൽ ഹാരി വിവരിക്കുന്നുണ്ട്.
ആദ്യമായി കോളേജ് പഠനകാലത്ത് കൊക്കെയിനും ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ചതും 17 മത്തെ വയസ്സിൽ തന്നെക്കാൾ മുതിർന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതു മൊക്കെ പ്രിൻസ് ഹാരി ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
2012 -2013 കാലത്ത് ബ്രിട്ടീഷ് ആർമിയുടെ ഭാഗമായി അഫ്‌ഗാനിസ്ഥാൻ യുദ്ധഭൂമിയിൽ താൻ 25 താലിബാനികളെ കൊലപ്പെടുത്തിയെന്ന പ്രിൻസ് ഹാരിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബ്രിട്ടീഷ് ആർമിയും താലിബാൻ നേതൃത്വവും ഇതിനെതിരേ രംഗത്തുവന്നു. ആ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.