സൗദി അറേബ്യ പ്രശസ്തരായ ഫുട്ബോൾ കളിക്കാർക്കായി പണം വാരിയെറിയുകയാണ്. അവരുടെ ലക്ഷ്യം ഒന്നുമാത്രമാണ്. 2030 ലെ ഫിഫ വേൾഡ് കപ്പിന് ആതിഥേയരാകുക. അതിനായി തങ്ങളുടെ ആഭ്യന്തരലീഗ് മത്സരങ്ങൾ പരമാവധി ലോകനിലവാരത്തിലെത്തിക്കാനാണ് അവരുടെ ശ്രമം. ഒപ്പം തങ്ങളുടെ ടീമിനെ മൊറോക്കോയെക്കാൾ ഉന്നതിയിലെത്തിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.
മെസ്സിയെ 2440 കോടി പ്രതിഫലം നൽകി റൊണാൾഡോയുടെ ക്ലബ് അൽ നാസറിന്റെ എതിരാളികളായ അൽ ഹിലാൽ ക്ലബ് സ്വന്തമാക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പോർച്ചുഗലിന്റെ സ്റ്റാർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിലെത്തിയതിന് പിന്നാലെ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അൽ ഹിലാലിന് താൽപ്പര്യമുണ്ടെന്ന് അന്നുതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിൻ്റെ ചർച്ചകൾ രഹസ്യമായി നടന്നുവന്നിരുന്നു.
മെസ്സിക്ക് 2440 കോടി രൂപ പ്രതിവർഷം പ്രതിഫലം നൽകാൻ അൽ ഹിലാലിന് ശേഷിയുമുണ്ട്. സൗദി അറേബ്യൻ ആഭ്യന്തര ഫുട്ബോളിൽ അൽ നാസറിന്റെ എതിരാളിയാണ് അൽ ഹിലാൽ. പ്രതിവർഷം 1760 കോടി രൂപയുടെ കരാറാണ് റൊണാൾഡോയ്ക്ക് അൽ നാസർ നൽകിയത്. ഈ 2440 കോടി രൂപ കരാർ അംഗീകരിച്ചാൽ മെസ്സി ചരിത്രം കുറിക്കും. പാരീസ് സെന്റ് ജർമൻ ആണ് മെസ്സിയുടെ നിലവിലെ ടീം.
അറബ് രാജ്യങ്ങളിൽ അൽ ഹിലാലും അൽ നാസറും സൗദി ലീഗിന്റെ ഉന്നതശ്രേണിയിലുള്ള ക്ലാസിക്ക് ടീമുകളായാണ് കണക്കാക്കപ്പെടുന്നത്. റിയാദ് ഡെർബി എന്ന പേരിലാണ് ഇവരുടെ പ്രസിദ്ധി.
ലയണൽ മെസ്സി അൽ ഹിലാലിനൊപ്പം ചേർന്നാൽ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള ഏറ്റുമുട്ടൽ സൗദിയിൽ നേരിട്ട് കാണാം. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് മെസ്സി. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ വേണ്ടി സൗദി അറേബ്യ പരമാവധി ശ്രമത്തിലാണ്. അതിനായി തങ്ങളുടെ ആഭ്യന്തര ലീഗ് മത്സരങ്ങൾ ലോകപ്രശസ്തമാക്കാൻ അവർ സാധ്യമായതെല്ലാം ചെയ്യുകയാണ്.
ഇതിനിടെ മറ്റൊരു വിവാദം കൂടി സൗദി അറേബിയയിൽ ഉയർന്നുവന്നിരിക്കുന്നു. ഇനിയും വിവാഹിതരാകാതെ ലിവിംഗ് റിലേഷനിൽ കഴിയുന്ന റൊണാൾഡോയും പാർട്ട്ണർ ജോര്‍ജിന റൊഡ്രിഗസും സൗദി അറേബിയയിൽ വിവാഹിതരെപ്പോലെ ഒരുമിച്ചുകഴിയുന്നത് ശരിയത്ത് നിയമങ്ങളുടെ ലംഘനമാണെന്ന മതപണ്ഡിതരുടെ അഭിപ്രായം സർക്കാർ ഇതുവരെ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നതാണ്.
സർക്കാരിന്റെ ഈ മൗനത്തിലുള്ള പ്രതിഷേധമെന്നവണ്ണം മതവും നിയമങ്ങളുമെല്ലാം സാധാരണക്കാർക്ക് മാത്രമാണ് ബാധകമെന്ന് പലരും അഭിപ്രായപ്പെടുന്നു.
-പ്രകാശ് നായര്‍ മേലില