തമിഴ്നാട്ടിലെ ധർമ്മപുരിയിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ വയറിൽ കാളയുടെ കുത്തേറ്റ 14 വയസ്സു കാരൻ ഗോകുൽ മരണപ്പെട്ടു. ഇതോടെ ഇക്കൊല്ലത്തെ ജെല്ലിക്കെട്ട് മത്സരത്തിനിടെ കൊല്ലപ്പെട്ടവർ 6 ആയിരിക്കുന്നു.
മൊത്തം 4 ബുൾ ടാമർമാരും 2 കാണികളുമാണ് മരണമടഞ്ഞവർ. പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് മത്സരങ്ങൾ നടക്കുന്നത്. ഇത്തവണ 800 കാളകൾക്കും 350 കളിക്കാർക്കുമാണ് (Bull tamers) ജെല്ലിക്കെട്ടിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി ലഭിച്ചത്. 150 കാണികൾക്കു മാത്രമാണ് പങ്കെടുക്കാനാനുവാദം ലഭിക്കുന്നത്. ഒരു കാളയെ ഒരു മത്സരത്തിൽ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു.
ഇക്കൊല്ലം 10000 കാളകൾക്കും 5400 കളിക്കാരും രജിസ്ട്രേഷനുവേണ്ടി ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും എല്ലാവർക്കും അനുമതി ലഭിച്ചില്ല.
തമിഴ് നാടിൻറെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ 2500 വർഷങ്ങളായി കാളകൾ അവരുടെ ദൈവീക വിശ്വാസത്തിന്റെ ഒരു ഭാഗമാണ്. കൃഷിക്ക് കാളകൾ ഒരവിഭാജ്യഘടകമായിരുന്നു അക്കാലങ്ങളിൽ. വിളവെടുപ്പ് മഹോത്സവവും പുതുവർഷാരംഭവുമായ പൊങ്കലിന്റെ മൂന്നാം ദിവസം കാളകളെ അണിയിച്ചൊരുക്കി പൂജ നടത്തുന്നത് തമിഴന് വളരെ പ്രാധാന്യമേറിയ ചടങ്ങാണ്. അതിനുശേഷമാണ് ജെല്ലിക്കെട്ട് ആഘോഷം തുടങ്ങുന്നത്.
ജെല്ലിക്കെട്ട് മത്സരം സുപ്രീം കോടതി പൂർണ്ണമായും നിരോധിച്ചിരുന്നെങ്കിലും തമിഴ് മക്കളുടെ വൈകാരികമായ പ്രതിഷേധം ശക്തമായതോടെ ആ തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി സ്വയം തീരുമാനിക്കുകയും ചില ഉപാധികളോടെ അനുമതി നൽകുകയുമായിരുന്നു.