ഖാലിസ്ഥാൻ തീവ്രവാദം ഒരിക്കൽക്കൂടി ശക്തിപ്രാപിക്കുകയാണ്. ആസ്‌ത്രേലിയ, ക്യാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ കുടിയേറ്റ ക്കാരായ സിഖ് മതസ്ഥർ, ഹിന്ദു ആരാധനാലയങ്ങൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഖാലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഒളിവിൽ തുടരുകയാണ്. പഞ്ചാബിൽ ഒരു ചെറിയ വിഭാഗം ആളുകൾ ഇപ്പോഴും ഖാലിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ ഖാലിസ്ഥാൻവാദികൾ അതിക്രമിച്ചുകയറുകയും മുദ്രാവാക്യം മുഴക്കി അവിടുത്തെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഖാലിസ്ഥാൻ പതാക അവിടെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ വാർത്ത പുറം ലോകമറിഞ്ഞതോടെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ഇന്ത്യയുടെ ദേശീയപതാകയുമേന്തി വലിയതോതിൽ ലണ്ടനിലേക്ക് കുതിച്ചു. അവർ ഇന്ത്യൻ ഹൈക്കമ്മീഷനുമുന്നിൽ പൂർണ്ണ പിന്തുണയുമായി നിലയുറപ്പിച്ചത് ഖാലിസ്ഥാൻ വിഘടന വാദികൾക്ക് കനത്ത തിരിച്ചടിയായി.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐയുടെ പിന്തുണ യോടെ ലോകമെങ്ങും ഇന്ത്യക്കെതിരെ ഖാലി സ്ഥാൻ വിഘടനവാദികൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ അടുത്തിടെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഒരിക്കൽ ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദം ഇന്ന് മറ്റൊരു രൂപത്തിൽ പഞ്ചാബിൽ എത്തിയിരിക്കുകയാണ്.
ക്യാനഡ, ആസ്‌ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സമ്പന്നരായ സിഖ് മതസ്ഥരുടെയും ഐഎസ്‌ഐയുടെയും അവിശുദ്ധ കൂട്ടുകെട്ടിൽ ഈ വിഘടനവാദം അന്തർദേശീയതലത്തിൽ വ്യാപിക്കുകയാണ്.
ഇതിനിടെ അമൃത്പാൽ സിംഗിനെ ഇന്ത്യ വേട്ടയാടുന്നു എന്നാരോപിച്ച് നാളെ (22/03) വീണ്ടും ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് മാർച്ച് നടത്തുമെന്ന ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രസ്‍താവന കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.