കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റർ നിറയെ പണവുമായാണെന്നു റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റഷ്യൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"നാല് കാറുകൾ നിറയെ പണവുമായാണ് അഷ്‌റഫ് ഗാനി നാടുവിട്ടത് എന്നത് വലിയ പ്രത്യേകതയാണ്. പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മുഴുവൻ അതിൽ കൊള്ളാത്തതിനെ തുടർന്ന് ബാക്കി റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നു," റഷ്യൻ നയതന്ത്ര വക്താവ് നികിത ഐഷെൻകോ ആരോപിച്ചു.
അഫ്ഗാൻ വിട്ട് താജിക്കിസ്താനിൽ അഭയം തേടിയ അഷ്‌റഫ് ഗനി അഭയം കിട്ടാത്തതിനെ തുടർന്ന് ഒമാനിലേക്ക് കടന്നു. വൈകാതെ അദ്ദേഹം യു.എസിലേക്ക് പോകുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബും ഗനിക്കൊപ്പമുണ്ടെന്നാണ് വിവരം.
രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.