ജനപ്രതിനിധി എന്ന പരിവേഷം കെട്ടിനടക്കുന്ന അക്രമികൾക്ക് വേണ്ടി ചിലവാക്കാനുള്ളതല്ല ജനങ്ങളുടെ നികുതി പണം. സർക്കാരിന്റെ വാദങ്ങളുമായി കോടതിയിലെത്തിയ പ്രോസിക്യൂട്ടറെ പിരിച്ചു വിടണം: കെ. ബാബു

New Update

publive-image

ജനാധിപത്യത്തിന് തീരാ കളങ്കമേൽപ്പിച്ച് 2015 ഫെബ്രുവരി 13ന് കേരള നിയമസഭയിൽ എൽഡിഎഫ് നടത്തിയ പേകൂത്തുകൾക്ക് ജനങ്ങൾക്ക് മുന്നിലെന്ന പോലെ നീതിപീഠങ്ങൾക്ക് മുന്നിലും മാപ്പില്ലെന്ന് ഇന്നത്തെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നുവെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു.

Advertisment

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ സുപ്രധാനമായ ബഡ്ജറ്റ് അവതരണത്തെ തടസപ്പെടുത്താൻ എൽ.ഡി.എഫ് അംഗങ്ങൾ കാട്ടിക്കൂട്ടിയ അക്രമ സംഭവങ്ങൾ കണ്ട് ലോകം മുഴുവനുമുള്ള മലയാളികൾക്ക് നാണം കെട്ട് തലതാഴ്‌ത്തേണ്ടിവന്നു. എന്നാൽ അധികാരത്തിലെത്തിയപ്പോൾ കേസിൽ നിന്ന് തടിയൂരാൻ ഇത് അംഗങ്ങളുടെ പ്രിവിലേജാണെന്ന നിലപാടുമായി സർക്കാർ കോടതിയിൽ പോയത് ജനാധിപത്യവിരുദ്ധമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബഞ്ചുകൾക്ക് സമാനമായി ഇപ്പോൾ സുപ്രീംകോടതിയും എൽ.ഡി.എഫ് അംഗങ്ങളുടെ അക്രമങ്ങൾ നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് അടിവരയിടുന്നു. ഖജനാവിൽ നിന്ന് കേസിന് വേണ്ടി ചെലവാക്കിയ പണം എൽ.ഡി.എഫിൽ നിന്ന് ഈടാക്കണം. ജനപ്രതിനിധി എന്ന പരിവേഷം കെട്ടിനടക്കുന്ന അക്രമികൾക്ക് വേണ്ടി ചിലവാക്കാനുള്ളതല്ല ജനങ്ങളുടെ നികുതി പണം. ഇതോടൊപ്പം സർക്കാരിന്റെ വാദങ്ങളുമായി കോടതിയിലെത്തി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയനായ സർക്കാർ പ്രോസിക്യൂട്ടറെ പിരിച്ചു വിടണം.

നിയമം മറന്നുപോയ അദ്ദേഹം ഇനി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. കോടതിയുടെ വിമർശനങ്ങൾ അതീവ ഗൗരവതരമാണ്. ജനങ്ങളോട് അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ എൽ.ഡി.എഫ് ജനങ്ങളോട് മാപ്പ് പറയുകയും വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി ഉടൻ മന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്യണമെന്നും കെ. ബാബു പ്രസ്താവനയിൽ പറഞ്ഞു.

Advertisment